ദേശീയ വനിത ഫുട്ബാൾ: ഗോവക്കും ഡല്‍ഹിക്കും ജയം
text_fieldsകാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിത ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിൽ ഗോവയും ഝാർഖണ്ഡും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോവക്കും ഡൽഹിക്കും ജയം. ബുധനാഴ്ച രാവിലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് കര്‍ണാടകയെ തോൽപിച്ച് ഡൽഹി ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. രണ്ട് മത്സരവും തോറ്റ കര്‍ണാടക ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കര്‍ണാടക ഝാര്‍ഖണ്ഡിനോട് തോറ്റിരുന്നു. ഡല്‍ഹിക്കായി അഞ്ജന താപ ഇരട്ടഗോള്‍ നേടി. ഡല്‍ഹി പ്രതിരോധ താരം സാവി മെഹത കർണാടകക്ക് സെല്‍ഫ് ഗോൾ സമ്മാനിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല. രണ്ട് മത്സരം പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയൻറുണ്ട്.
ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ ഝാര്‍ഖണ്ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ച് ഗോവ ഗ്രൂപ്പില്‍ ഒന്നാമതെത്തി. കര്ഡോസയും സുസ്മിത ജാദവുമാണ് ഗോവക്കായി ഗോള്‍ നേടിയത്. ഇതോടെ രണ്ട് മത്സരങ്ങളില്‍നിന്ന് ഒരു സമനിലയും ഒരു ജയവുമായി നാല് പോയേൻറാടെ ഗോവ ഗ്രൂപ് ഡിയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിക്കും നാല് പോയൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോവ മുന്നിലെത്തി. മൂന്ന് പോയൻറുമായി ഝാര്‍ഖണ്ഡാണ് ഗ്രൂപ്പില്‍ മൂന്നാമത്. ഇതോടെ ഡിസംബര്‍ മൂന്നിന് നടക്കുന്ന ഗ്രൂപ് ഡിയിലെ രണ്ട് മത്സരങ്ങളും നിര്‍ണായകമായി.