ചാട്ടം പിഴച്ച് ശ്രീശങ്കർ; ലോങ് ജംപിൽ ഫൈനൽ കാണാതെ പുറത്ത്
text_fieldsടോക്യോ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ. വിവിധ ഇനങ്ങളിലായി നാലു താരങ്ങൾ രാജ്യത്തെ പ്രതിനിധാനംചെയ്ത് ഇറങ്ങിയെങ്കിലും എല്ലാവരും യോഗ്യത റൗണ്ടിൽ പുറത്തായി. കഴിഞ്ഞ തവണ പുരുഷ ലോങ് ജംപ് ഫൈനലിലെത്തിയ മലയാളി താരം എം. ശ്രീശങ്കറിന് ഇക്കുറി പക്ഷേ, മുന്നേറാനായില്ല. യോഗ്യത റൗണ്ടിൽ 7.78 മീറ്റർ മാത്രമാണ് പാലക്കാട്ടുകാരന് ചാടാനായത്. 8.15 മീറ്റർ ചാടുന്നവർക്കോ ആദ്യ 12 സ്ഥാനക്കാർക്കോ ആയിരുന്നു ഫൈനൽ പ്രവേശനം. എന്നാൽ, ഇതിൽ ഉൾപ്പെടാതെ ശ്രീ പുറത്താവുകയായിരുന്നു.
കഴിഞ്ഞ വർഷം നടന്ന പാരിസ് ഒളിമ്പിക്സ് പരിക്കുമൂലം നഷ്ടമായ ശ്രീശങ്കറിന്റെ പ്രധാന പ്രതീക്ഷയായിരുന്നു ലോക ചാമ്പ്യൻഷിപ്. ജംപിങ് പിറ്റിൽ തിരിച്ചെത്തി ആഗസ്റ്റിൽ ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഓപണിൽ 8.13 മീറ്റർ ചാടിയത് താരത്തിന്റെ സീസൺ ബെസ്റ്റായിരുന്നു. എന്നാൽ, ടോക്യോയിൽ ആ പ്രകടനത്തിന്റെ അരികിൽപ്പോലുമെത്താനായില്ല. യോഗ്യത റൗണ്ടിൽ 7.78, 7.59, 7.70 മീ. എന്നിങ്ങനെയാണ് മൂന്ന് ശ്രമങ്ങളിൽ കൈവരിച്ചത്.
വനിത 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ പങ്കെടുത്ത രണ്ട് ഇന്ത്യൻ താരങ്ങളും ഹീറ്റ്സിൽ പുറത്തായി. ഹീറ്റ് ഒന്നിൽ അങ്കിത ധ്യാനി 10 മിനിറ്റ് 03.22 സെക്കൻഡിൽ 11ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹീറ്റ് രണ്ടിൽ പാരുൾ ചൗധരി ഒമ്പത് മിനിറ്റ് 22.24 സെക്കൻഡിൽ ഒമ്പതാമതുമായി. പുരുഷന്മാരുടെ 110 മീറ്റർ ഹർഡ്ൽസിൽ ഇന്ത്യയുടെ തേജസ് ഷിർസെക്ക് 0.06 സെക്കൻഡിന് സെഫി ഫൈനൽ ബെർത്ത് നഷ്ടപ്പെട്ടു. ഹീറ്റ്സിലെ ആകെ പ്രകടനത്തിൽ 13.57 സെക്കൻഡിൽ 27ാം സ്ഥാനക്കാരനായി ഷിർസെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

