ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും ഇനി സാമ്പത്തിക സഹായം; 10,000 ഡോളർ വീതം നൽകാൻ ഐ.ഒ.സി
text_fieldsലോസാൻ (സ്വിറ്റ്‌സർലൻഡ്): ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി കായിക താരങ്ങൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) തീരുമാനിച്ചു. 2026 മിലാൻ കോർട്ടീന ശൈത്യകാല ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങൾക്കാണ് 'ഫിറ്റ് ഫോർ ദ ഫ്യൂച്ചർ ഒളിമ്പ്യൻ ഗ്രാൻഡ്' എന്ന പേരിൽ 10,000 യു.എസ് ഡോളർ വീതം ലഭിക്കുക. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങൾക്കും 10,000 ഡോളർ വീതം നൽകാനാണ് തീരുമാനം.
മെഡൽ ജേതാക്കൾക്ക് മാത്രമല്ല, യോഗ്യത നേടി മത്സരിക്കുന്ന മുഴുവൻ താരങ്ങൾക്കും ഈ തുക ലഭിക്കും. താരങ്ങളുടെ കായിക ജീവിതത്തെയും, കായിക രംഗത്ത് നിന്ന് വിരമിച്ച ശേഷമുള്ള അവരുടെ ഭാവിയെയും പിന്തുണക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രൈസ് മണി അല്ലെന്നും, മറിച്ച് ഒളിമ്പ്യൻമാർ നടത്തുന്ന വർഷങ്ങളോളമുള്ള കഠിനാധ്വാനത്തിനുള്ള അംഗീകാരമാണെന്നും ഐ.ഒ.സി അത്‌ലറ്റ് കമ്മീഷൻ തലവൻ പൗ ഗസോൾ വ്യക്തമാക്കി.
ഇതിനായി ഓരോ ഒളിമ്പിക്സ് സൈക്കിളിലും 140 ദശലക്ഷം ഡോളറിന്റെ ഫണ്ടാണ് ഐ.ഒ.സി നീക്കിവെച്ചിരിക്കുന്നത്. 2026ലെ മിലാൻ കോർട്ടീന ശൈത്യകാല ഒളിമ്പിക്സിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. ഇതിൽ പങ്കെടുത്ത കായിക താരങ്ങൾക്കാണ് ഈ തുക ലഭിക്കുക. 2028 ലോസ് ആഞ്ചൽസ് സമ്മർ ഒളിമ്പിക്സിലും ഈ പദ്ധതി തുടരും.
ഒളിമ്പിക്സിൽ 'Aa' അക്രഡിറ്റേഷനോടെ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഈ തുകക്ക് അപേക്ഷിക്കാം. എന്നാൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടവരോ, ഐ.ഒ.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചവരോ ആയ താരങ്ങൾ ഇതിന് അർഹരല്ല. ദേശീയ ഒളിമ്പിക് കമ്മിറ്റികൾ (NOCs) മുഖേനയാണ് ഈ തുക താരങ്ങളിലേക്ക് എത്തുക. ഈ വർഷാവസാനത്തോടെ അപേക്ഷാ നടപടികൾ ആരംഭിക്കുമെന്നും 2027ൽ ആദ്യ ഗഡു വിതരണം ചെയ്യുമെന്നുമാണ് ഐ.ഒ.സി അറിയിച്ചിരിക്കുന്നത്.
ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിയുടെ 'ഫിറ്റ് ഫോർ ദ ഫ്യൂച്ചർ' എന്ന പുതിയ തന്ത്രപ്രധാനമായ പദ്ധതിയുടെ ഭാഗമായാണ് ഈ ചരിത്രപരമായ തീരുമാനം. കായിക താരങ്ങൾക്ക് ഒളിമ്പിക് യാത്രയിലുടനീളം നേരിട്ടുള്ള പിന്തുണ ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

