Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസ്വന്തം വീട് വിറ്റ...

സ്വന്തം വീട് വിറ്റ അമ്മയുടെ കണ്ണീരിന് പൊന്നിന്റെ വില! കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ശർമിള

text_fields
bookmark_border
Sharmila Dhankhar
cancel
camera_alt

ശർമിള ധൻകർ

ഗ്ലാസ്ഗോ : ദാരിദ്ര്യത്തിന്റെ കറുത്ത ഏടുകളെയും ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങളെയും എറിഞ്ഞുതകർത്ത് ഒരു പെൺകരുത്ത് കോമൺവെൽത്ത് ഗെയിംസിന്റെ ആകാശത്ത് തങ്കപ്പൊൻതാരമായി തെളിഞ്ഞുനിൽക്കുന്നു. ഗ്ലാസ്ഗോയിലെ മഞ്ഞുവീഴുന്ന രാത്രിയിൽ, ഇന്ത്യ കാത്തിരുന്ന ആ ചരിത്ര നിമിഷം പിറന്നു. ഹരിയാനയിലെ വരൾച്ച ബാധിച്ച ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്ന ശർമിള ധൻകർ എന്ന നാൽപ്പതുകാരി, വുമൺസ് ഷോട്ട്പുട്ട് ഇനത്തിൽ 9.81 മീറ്റർ ദൂരത്തേക്ക് ഇരുമ്പുണ്ട എറിഞ്ഞു വീഴ്ത്തിയത് കേവലം ഒരു സ്വർണ്ണമെഡൽ മാത്രമല്ല, ഒരു ആയുസ്സിന്റെ മുഴുവൻ കണ്ണീരും വേദനയുമാണ്.

ഇന്ത്യൻ പരാ-അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോമൺവെൽത്ത് സ്വർണം. നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പരാ-അത്‌ലറ്റിക്‌സിൽ ഒരു ഇന്ത്യക്കാരി ആദ്യമായി പോഡിയത്തിന്റെ ഉച്ചിയിൽ കയറിനിന്നു. പക്ഷേ, ഈ സ്വർണ്ണമെഡൽ പോലും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമല്ല. കാരണം, ഇത് കായികരംഗത്തെ കേവലമൊരു നേട്ടമല്ല, മരണത്തെ തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിച്ച ഒരു അതിജീവനത്തിന്റെ അടയാളമാണ്.

ഹരിയാനയിലെ മഹേന്ദർഗഡിലുള്ള ചിത്രൗലി എന്ന അതിർത്തി ഗ്രാമത്തിലെ ഒരു നിർധന കർഷക കുടുംബത്തിലായിരുന്നു ശർമിളയുടെ ജനനം. രണ്ട് വയസ്സുള്ളപ്പോൾ ബാധിച്ച പോളിയോ ഇടതുകാലിന്റെ ചലനശേഷി എന്നെന്നേക്കുമായി കവർന്നെടുത്തു. കാക്കി കുപ്പായവും കായിക സ്വപ്നങ്ങളും മനസിൽ സൂക്ഷിച്ച ആ പെൺകുട്ടിക്ക് പക്ഷേ, സാഹചര്യങ്ങൾ വിലങ്ങിട്ടു. പതിനെട്ടാം വയസ്സിൽ നടന്ന വിവാഹം അവളുടെ ജീവിതം ഒരു ദുരന്തഭൂമിയാക്കി മാറ്റി. സ്ത്രീധനത്തിന്റെ പേരിലും, പിന്നീട് രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന്റെ പേരിലും ആദ്യ ഭർത്താവിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്. പകൽ മുഴുവൻ വയലിലും കന്നുകാലി വളർത്തലിലും പണിചെയ്തിട്ടും മർദനമേറ്റ അവൾ ഒടുവിൽ, ഇരുപത്താറാം വയസ്സിൽ ക്രൂരമായി അപമാനിക്കപ്പെട്ട് രണ്ട് പിഞ്ചുമക്കളുമായി വീടിന് പുറത്താക്കപ്പെട്ടു. മക്കളുടെ കണ്ണീരു കണ്ടില്ലായിരുന്നെങ്കിൽ അന്ന് ജീവിതം അവസാനിപ്പിച്ചു പോയേക്കാമായിരുന്ന ഒരു പെൺകുട്ടി, ജീവിക്കാൻ വേണ്ടി ആശുപത്രികളിൽ ശുചീകരണത്തൊഴിലാളിയായും സെക്യൂരിറ്റി ഗാർഡായും വരെ പണിയെടുത്തു. വഴികണ്ണുകളുമായി നിന്ന ആ രണ്ട് പിഞ്ചുമക്കൾക്ക് വേണ്ടി മാത്രം അവർ ജീവിക്കാൻ തീരുമാനിച്ചു.

അവിടെ നിന്നായിരുന്നു ശർമിളയുടെ രണ്ടാം ജന്മം. രണ്ടു മക്കളുള്ള ശർമിളയെ സ്വീകരിക്കാൻ സമൂഹം മടിച്ചപ്പോൾ, അജിത് സിംഗ് എന്ന മെക്കാനിക് അവളുടെ കൈപിടിച്ചു. ഭർത്താവ് എന്നതിലുപരി ശർമിളയിലെ അടങ്ങിപ്പോയ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുകൾ നൽകിയത് അജിതായിരുന്നു. മുപ്പത്തിനാലാം വയസ്സിൽ, സാധാരണക്കാർ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്ന പ്രായത്തിൽ, ഓടാൻ പോലും കഴിയാത്ത തളർന്ന കാലുകളുമായി അജിതിന്റെ നിർബന്ധത്താൽ അവർ റെവാരിയിലെ റാവു തുലാറാം സ്റ്റേഡിയത്തിലേക്ക് നടന്നു കയറി. അവിടെ വെച്ച് കോച്ച് ടെക് ചന്ദ് നൽകിയ ഷോട്ട്പുട്ട് ആദ്യ ശ്രമത്തിൽ തന്നെ അഞ്ചു മീറ്ററോളം ദൂരത്തേക്ക് എറിഞ്ഞു കയറ്റിയ ശർമിളയിലെ അത്ഭുത പ്രതിഭയെ ലോകം തിരിച്ചറിയുകയായിരുന്നു. "നിനക്ക് ദൈവാനുഗ്രഹമുണ്ട്, നീ ചരിത്രം കുറിക്കും" എന്ന കോച്ചിന്റെ വാക്കുകൾ അവൾക്ക് നൽകിയത് പുതിയൊരു ജീവിതമായിരുന്നു. അജിതിന്റെ ഉറച്ച വിശ്വാസവും ഏഷ്യൻ പരാ ഗെയിംസ് മെഡലിസ്റ്റ് ടെക്ക് ചന്ദിന്റെ പരിശീലനവും കൂടിയായപ്പോൾ, ഒരൊറ്റ വർഷം കൊണ്ട് ശർമിള ഇന്ത്യയുടെ ദേശീയ ചാമ്പ്യനായി മാറുന്ന അത്ഭുതം രാജ്യം കണ്ടു.

എന്നാൽ ആ വഴി ഒട്ടും എളുപ്പമായിരുന്നില്ല. അജിതിന്റെ ചെറിയ വരുമാനം പരിശീലനത്തിന് തികയാതെ വന്നതോടെ, 2023-ൽ പരിശീലനച്ചെലവുകൾക്കായി അവർക്ക് സ്വന്തം വീട് വിൽക്കേണ്ടി വന്നു. അതേവർഷം പിതാവ് മരിച്ചപ്പോൾ, കടുത്ത സാമ്പത്തിക ഞെരുക്കത്തിലായ മകളെ സഹായിക്കാൻ അന്ധയായ അമ്മ സ്വന്തം കൃഷിഭൂമിയുടെ പകുതി വിറ്റു പണം നൽകി. "അമ്മ പ്രാക്ടീസിൽ ശ്രദ്ധിക്കൂ, വീട് ഞങ്ങൾ നോക്കിക്കോളാം" എന്ന് പറഞ്ഞ് ആത്മവിശ്വാസം നൽകിയ രണ്ട് പെൺമക്കളും കൂടിയായപ്പോൾ ശർമിള തോൽക്കാൻ തയ്യാറല്ലാത്ത പോരാളിയായി മാറി.

2021-ൽ ദേശീയ പാരാ ചാമ്പ്യൻഷിപ്പിലെ സ്വർണത്തോടെയാണ് ശർമിള തുടക്കമിട്ടത്. 2022 ബർമിംഗ്ഹാമിലെ നാലാം സ്ഥാനം, 2023 ഏഷ്യൻ പരാ ഗെയിംസിലെ കണ്ണീർ, 2025 ലോക ചാമ്പ്യൻഷിപ്പിലെ നിരാശ... തടസ്സങ്ങളെയെല്ലാം ഗ്ളാസ്ഗോയിലെ ഒരൊറ്റ എറിയൽ കൊണ്ട് ശർമിള കാറ്റിൽ പറത്തി. പത്ത് അത്‌ലറ്റുകൾ മാറ്റുരച്ച മത്സരത്തിൽ, ഇരുന്നുകൊണ്ടുള്ള ആദ്യ എറിവിൽ തന്നെ (9.48m) എതിരാളികളെ ഞെട്ടിച്ച ശർമിള, മൂന്നാം ശ്രമത്തിൽ 9.81 മീറ്ററിലേക്ക് എറിഞ്ഞു കയറി സ്വർണം ഉറപ്പാക്കി. ഈ മത്സരത്തിൽ ഇന്ത്യയുടെ ശില്പ കെ. ഷൈല വെങ്കലവും നേടി.

പരിശീലനച്ചെലവുകൾക്കായി സ്വന്തം വീടുപോലും വിൽക്കേണ്ടിവന്ന ഒരു അമ്മയുടെ കണ്ണീരിനാണ് ഇന്ന് ഗ്ലാസ്ഗോയിൽ പൊന്നിന്റെ തിളക്കം ലഭിച്ചത്. "ഒരു ജോലിയും സ്വന്തമായൊരു വീടും" സ്കോട്ട്‌ലാന്റിലേക്ക് വണ്ടി കയറും മുൻപ് സ്വന്തത്തോട് ചെയ്ത ആ വാഗ്ദാനം ഇനി ശർമിള നിറവേറ്റും. പക്ഷേ, ഈ മെഡലിനേക്കാൾ മനോഹരം അവർ വരുംതലമുറയ്ക്ക് നൽകുന്ന സന്ദേശമാണ്. അമ്മയുടെ തീക്ഷ്ണമായ പോരാട്ടവീര്യം കണ്ടുവളർന്ന ആ രണ്ടു പെൺമക്കളും ഇന്ന് ദേശീയതലത്തിലെ അത്‌ലറ്റുകളാണ്. വിധിയോട് പോരാടി ജയിച്ച ഒരു അമ്മ, സ്വന്തം മക്കൾക്ക് എഴുതിച്ചേർത്തത് കേവലം കഥയല്ല, ആകാശത്തോളം ഉയരത്തിൽ സ്വപ്നം കാണാനുള്ള ചിറകുകളാണ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:para athleticsGlasgowshot putCommonwealth Games 2026Sharmila Dhankhar
News Summary - കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ശർമിള
Next Story