വീണ്ടും മെഡൽ വെടിവച്ചിട്ട് ഇളവേനിൽ വാളറിവൻ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം വെള്ളി
text_fieldsനഗോയ: 20-ാമത് ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനത്തിൽ രണ്ട് വെള്ളി മെഡലുകളുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഷൂട്ടിങ് റേഞ്ചിൽ നിന്നാണ് ഭാരതത്തിന്റെ രണ്ട് മെഡലുകളും പിറന്നത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത, ടീം ഇനങ്ങളിലാണ് ഇന്ത്യ രണ്ടാമതെത്തി തിളങ്ങിയത്. ടീം ഇനത്തിൽ വെള്ളി നേടിയ സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർഷ വിനോദ്, ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കി.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ താരം ഇളവേനിൽ വാളറിവനാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. അവസാന നിമിഷം വരെ സ്വർണപ്പോരാട്ടത്തിൽ മുന്നിൽ നിന്ന ഇളവേനിൽ 252.4 പോയിന്റോടെയാണ് രണ്ടാമതെത്തിയത്. 253.0 പോയിന്റ് നേടിയ ജപ്പാന്റെ ഹിനാറ്റ തായ്ചി സ്വർണവും ഒളിംപിക്സ് ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ബാൻ ഹ്യോജിൻ (230.4 പോയിന്റ്) വെങ്കലവും നേടി.
നേരത്തെ ഇളവേനിൽ വാളറിവൻ, വിദർഷ വിനോദ്, സോനം മസ്കർ എന്നിവരടങ്ങിയ ത്രയമാണ് ടീം ഇനത്തിൽ ഇന്ത്യയ്ക്കായി ടൂർണമെന്റിലെ ആദ്യ മെഡൽ കരസ്ഥമാക്കിയത്. 1898.0 പോയിന്റോടെയാണ് ഇന്ത്യൻ സംഘം വെള്ളി വെടിവച്ചിട്ടത്. ഈ ഇനത്തിൽ ലോക റെക്കോർഡോടെ ചൈന സ്വർണവും ജപ്പാൻ വെങ്കലവും നേടി.
മറ്റു കായികയിനങ്ങളിലും ഇന്ത്യയ്ക്ക് ആധിപത്യമുള്ള ദിനമായിരുന്നു. വനിതാ ഹോക്കിയിലെ ആദ്യ പോരാട്ടത്തിൽ എതിരില്ലാത്ത 19 ഗോളുകൾക്ക് ഉസ്ബക്കിസ്ഥാനെ തകർത്തെറിഞ്ഞാണ് ഇന്ത്യൻ സംഘം തുടക്കം കുറിച്ചത്. ഒറ്റയ്ക്ക് എട്ട് ഗോളുകൾ നേടിയ ദീപികയാണ് ഇന്ത്യൻ വിജയത്തിന് നേതൃത്വം നൽകിയത്.
മിക്സഡ് മാർഷ്യൽ ആർട്സിൽ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സുചിക തരിയൽ സെമി ഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ മംഗോളിയൻ താരത്തെ 2-0നാണ് സുചിക തോൽപ്പിച്ചത്. അതേസമയം, കായികതാരങ്ങൾക്കായി ഒരുക്കിയ ക്രൂസ് കപ്പലിലെ താമസത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ താരം വരുൺ സന്യാൽ മത്സരത്തിൽ നിന്ന് പിന്മാറി.
വുഷു പുരുഷന്മാരുടെ ചാങ്ഖുവാൻ ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ സൂരജ് സിങ് 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടെക്ബോൾ വനിതാ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ക്വിംസി ജോക്വിം തോൽവി വഴങ്ങി. സോഫ്റ്റ് ടെന്നീസ് പുരുഷ വിഭാഗത്തിൽ ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

