മഞ്ചേരിയിൽനിന്ന് പഞ്ചാബിലേക്ക്; മിനർവ എഫ്.സിയിൽ പരിശീലനത്തിനായി എട്ട് താരങ്ങൾ
text_fieldsപഞ്ചാബിലെ പ്രമുഖ ക്ലബായ മിനർവ എഫ്.സിയിലേക്ക് സെലക്ഷൻ ലഭിച്ച താരങ്ങൾ
മഞ്ചേരി: മലപ്പുറത്തിന്റെ ഫുട്ബാൾ പെരുമ വാനോളമുയർത്തി മഞ്ചേരി ക്ലബ് ഓഫ് ജൂനിയർ ഫുട്ബാൾ അക്കാദമിയിലെ എട്ട് താരങ്ങൾ പഞ്ചാബിലെ പ്രമുഖ ക്ലബായ മിനർവ എഫ്.സിയിലേക്ക്. ഏഴ് ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പിലേക്കാണ് വളർന്നുവരുന്ന പ്രതിഭകളെ തെരഞ്ഞെടുത്തത്. ജൂലൈ 18 മുതൽ പഞ്ചാബിലെ പുൽമൈതാനങ്ങളിൽ ഇവർ പരിശീലനത്തിനിറങ്ങും. വിവിധ പ്രായപരിധിയിലുള്ള ബാച്ചുകളിൽ നിന്നാണ് മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ തെരഞ്ഞെടുത്തത്.
പാണ്ടിക്കാട് സ്വദേശി ഷിഹാൻ (മിഡ്‌ഫീൽഡർ), പൂക്കോട്ടൂർ സ്വദേശി സിനാൻ (സ്ട്രൈക്കർ), തൃക്കലങ്ങോട് മരത്താണി സ്വദേശി അഫ്നാൻ (പ്രതിരോധനിര താരം), മഞ്ചേരി മുള്ളമ്പാറ സ്വദേശി ഷാനിൽ (വിങ് ബാക്ക് ), മഞ്ചേരി മുട്ടിപ്പാലം സ്വദേശി അൻഷിൽ (സ്ട്രൈക്കർ), എളങ്കൂർ സ്വദേശി ആദർശ് (മധ്യനിരതാരം), മഞ്ചേരി തുറക്കൽ സ്വദേശി സ്വാലിഹ് (ഗോൾ കീപ്പർ), ഇരുമ്പുഴി സ്വദേശി റാസിം (വിങ് ബാക്ക്) എന്നീ താരങ്ങളെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ ക്യാമ്പിൽ മികവ് പുലർത്തുന്ന താരങ്ങൾക്ക് മിനർവ എഫ്.സിയുമായി മൂന്ന് വർഷത്തെ പ്രഫഷനൽ കരാറിൽ ഒപ്പുവെക്കാനുള്ള സുവർണാവസരവും കാത്തിരിപ്പുണ്ട്.
ഇന്ത്യൻ താരം മുഹമ്മദ് സനാൻ, അണ്ടർ17 ഇന്ത്യൻ താരം ഇന്ദ്ര റാണ തുടങ്ങിയ പ്രമുഖരെ വാർത്തെടുത്ത മഞ്ചേരിയിലെ ഈ അക്കാദമി, ജില്ലയിലെ ‘ഫുട്ബാൾ ഫാക്ടറി’ എന്നാണ് അറിയപ്പെടുന്നത്. പാസിങ് മുതൽ ഫിനിഷിങ് വരെയുള്ള അത്യാധുനിക ഫുട്ബാൾ ടെക്നിക്കുകൾ പകർന്നുനൽകി കളിക്കാരുടെ വ്യക്തിഗത മികവ് വർധിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കേരളത്തിനകത്തും പുറത്തുമുള്ള പ്രഫഷനൽ ക്ലബുകളിലേക്ക് നിരന്തരം കളിക്കാരെ എത്തിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ‘സി’ ലൈസൻസ് ജേതാക്കളായ കോച്ചുമാരായ ജവാദ്, മുനവ്വർ എന്നിവരുടെയും ഗോൾകീപ്പർ കോച്ച് ഷാമിൽ, അസിസ്റ്റന്റ് കോച്ചുമാരായ സതീഷ്, അജിത്ത്, മർവാൻ എന്നിവരുടെയും വിദഗ്ധമായ ശിക്ഷണത്തിലാണ് താരങ്ങൾ പന്തുതട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

