"ഈ നിമിഷത്തിന് വേണ്ടി എല്ലാം വേണ്ടെന്നു വെച്ചു": യാഥാർത്ഥ്യമായത് 28 വർഷത്തെ സ്വപ്നമെന്ന് സിദാൻ
text_fieldsസിനദിൻ സിദാൻ
പാരീസ് : ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഔദ്യോഗികമായി ചുമതലയേറ്റതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ വികാരാധീനനായി ഇതിഹാസ താരം സിനദിൻ സിദാൻ. ഫ്രാൻസിനെ പരിശീലിപ്പിക്കുകയെന്ന തന്റെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിൽ അദ്ദേഹം കണ്ണീരണിഞ്ഞു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയല്ലോയ്ക്കൊപ്പമാണ് സിദാൻ മാധ്യമങ്ങളെ കണ്ടത്.
കഴിഞ്ഞ നാലോ അഞ്ചോ വർഷത്തിനിടയിൽ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് വൻകിട ഓഫറുകൾ വന്നിരുന്നെങ്കിലും ഫ്രഞ്ച് ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ താൻ അവയെല്ലാം നിരസിക്കുകയായിരുന്നുവെന്ന് സിദാൻ വ്യക്തമാക്കി. 2021-ൽ റയൽ മാഡ്രിഡ് വിട്ടതിനുശേഷം ഫ്രാൻസിന്റെ ചുമതലയേൽക്കുക എന്നത് മാത്രമായിരുന്നു തന്റെ മനസ്സിലുണ്ടായിരുന്ന ഏക കാര്യമെന്നും, ഈ ദിവസത്തിനായി താൻ വർഷങ്ങളോളം കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയല്ലോയുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിയത്.
മുൻ പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ 14 വർഷത്തെ സേവനങ്ങളെയും ഫ്രാൻസിന് സമ്മാനിച്ച നേട്ടങ്ങളെയും സിദാൻ ആദരവോടെ സ്മരിച്ചു. പുതിയ തുടക്കമാണെങ്കിലും ഫ്രാൻസിന്റെ വിജയഗാഥകൾ തുടരുക എന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കളിക്കളത്തിൽ ആക്രമണോത്സുകമായ ശൈലിയിലായിരിക്കും ടീം ഇറങ്ങുകയെന്നും, റയൽ മാഡ്രിഡിൽ തനിക്കൊപ്പമുണ്ടായിരുന്ന വിശ്വസ്തരായ പരിശീലക സംഘം തന്നെയാകും പുതിയ ദൗത്യത്തിലും തനിക്കൊപ്പമുണ്ടാകുകയെന്നും സിദാൻ വെളിപ്പെടുത്തി. സെപ്റ്റംബർ 25ന് തുർക്കിക്കെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരമാണ് പുതിയ പരിശീലകന്റെ കീഴിൽ ഫ്രാൻസിന്റെ ആദ്യ അങ്കം. ഈ മത്സരത്തിനായി ടീം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

