പണി കൊടുത്ത് യങ് ബോയ്സ്; യുനൈറ്റഡ് ജഴ്സിയിൽ റൊണാൾഡോയുടെ ചാമ്പ്യൻസ്ലീഗ് റീഎൻട്രി തോൽവിയോടെ
text_fieldsബേൺ (സ്വിറ്റ്സർലൻഡ്): സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കിയെങ്കിലും ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് തോൽവി. ഗ്രൂപ്പ് എഫിൽ സ്വിസ് ക്ലബായ യങ് ബോയ്സാണ് റെഡ് ഡെവിൾസിനെ അട്ടിമറിച്ചത്. ഇഞ്ച്വറി സമയത്ത് 2-1നായിരുന്നു യങ് ബോയ്സിന്റെ വിജയം.
മത്സരം തുടങ്ങി 13ാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോയിലൂടെ യുനൈറ്റഡ് മുന്നിലെത്തിയിരുന്നു. എന്നാൽ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസെക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യുനൈറ്റഡ് 10 പേരായി ചുരുങ്ങി.
കാമറൂൺ താരം മൗമി എൻഗാമെല്യൂവിലൂടെ 66ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി. 70ാം മിനിറ്റിന് ശേഷം യുനൈറ്റഡ് റൊണാൾഡോയെയും ബ്രൂണോയെയും പിൻവലിച്ചു. മാറ്റിചിനെ ഇറക്കി മധ്യനിരയിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരിക ആയിരുന്നു ലക്ഷ്യം. അവസാനം വരെ പ്രതിരോധിച്ച് നിന്ന് സമനിലയുമായി നാട്ടിലേക്ക് മടങ്ങാനായിരുന്നു യുനൈറ്റഡിന്‍റെ പദ്ധതി. എന്നാൽ അവസാന നിമിഷം ലിൻഗാർഡിന്‍റെ അബദ്ധം ഇംഗ്ലീഷുകാർക്ക് തോൽവി സമ്മാനിക്കുകയായിരുന്നു. ലിംഗാർഡിന്‍റെ ബാക്ക് പാസ് സ്വീകരിച്ച് സെയ്ബാഷ്യു യങ് ബോയ്സിനെ വിജയത്തിലെത്തിച്ചു.
മത്സരത്തിലൂടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്താൻ റൊണാൾഡോക്കായി. റയൽ മഡ്രിഡിന്‍റെ മുൻതാരം ഐകർ കസിയസിന്‍റെ (177 മത്സരങ്ങൾ) റെക്കോഡിനൊപ്പമാണ് താരമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.