വനിത ഫുട്ബാൾ ലോകകപ്പ്: സ്പെയിനിനെ തരിപ്പണമാക്കി ജപ്പാൻ
text_fieldsവെലിങ്ടൺ/മെൽബൺ: വനിത ഫുട്ബാൾ ലോകകപ്പ് ഗ്രൂപ് സി തൂത്തുവാരി ഏഷ്യൻ കരുത്തരായ ജപ്പാൻ. ഫിഫ റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള സ്പെയിനിനെ എതിരില്ലാത്ത നാലു ഗോളിനാണ് മൂന്നാം മത്സരത്തിൽ തകർത്തത്. ഇതോടെ ഒമ്പതു പോയന്റുമായി ജപ്പാൻ ഗ്രൂപ് ജേതാക്കളായി.
മറ്റു രണ്ടു മത്സരങ്ങളും ജയിച്ച സ്പെയിൻ ആറു പോയന്റോടെയും പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്. ഗ്രൂപ് ബിയിൽനിന്ന് ആതിഥേയരായ ആസ്ട്രേലിയക്കു (ആറ്) പുറമെ രണ്ടാം സ്ഥാനക്കാരായി നൈജീരിയയും (അഞ്ച്) നോക്കൗട്ടിലേക്കു മുന്നേറി. ആസ്ട്രേലിയ 4-0ത്തിന് കാനഡയെ വീഴ്ത്തിയപ്പോൾ നൈജീരിയയും അയർലൻഡ് റിപ്പബ്ലിക്കും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
സ്പെയിനിനെതിരെ മിയാസാവ (12, 40) ഇരട്ട ഗോളുകളിലൂടെയും യുവേകിയും (29) തനാകയും (82) ഓരോ തവണ സ്കോർ ചെയ്തും ജപ്പാന് ജയമൊരുക്കി. ഗ്രൂപ്പിലെ ഫലം അപ്രസക്തമായിരുന്ന കളിയിൽ സാംബിയ 3-1ന് കോസ്റ്ററീകയെ തോൽപിച്ചു. മൂന്നു പോയന്റോടെ സാംബിയ മൂന്നാം സ്ഥാനക്കാരായി മടങ്ങിയപ്പോൾ നേരത്തേ പുറത്തായ കോസ്റ്ററീകക്ക് പോയന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാനായില്ല. കാനഡക്കെതിരെ ആസ്ട്രേലിയക്കുവേണ്ടി റാസോ (9, 39) ഇരട്ട ഗോൾ നേടി. 58ാം മിനിറ്റിൽ ഫൗളറും സ്കോർ ചെയ്തപ്പോൾ ഇൻജുറി ടൈമിൽ കിട്ടിയ പെനാൽറ്റിയിൽ കാറ്റ്ലിയും (90+4) ലക്ഷ്യം കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.