കാൽപ്പന്ത് കളിയിൽ ഉദ്വേഗം വർധിപ്പിക്കുന്ന സന്ദർഭങ്ങളാണ് പെനാൽറ്റി കിക്കുകൾ. കിക്കെടുക്കുന്ന താരങ്ങൾ ഗോൾ കീപ്പറെയും എതിർ കളിക്കുന്നവരെയും കബളിപ്പിക്കാൻ പയറ്റാറുള്ള അഭ്യാസങ്ങൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പുകൾപെറ്റ കളിക്കാരും നിരവധിയുണ്ട്.
പെനാൽറ്റിയിൽ വിവിധ അടവുകൾ പയറ്റി കഴിവ് തെളിയിച്ചവരാണ് ഇറ്റാലിയൻ-ചെൽസിയ താരം ജോർജിഞ്ഞോയും മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പോൾ പോഗ്ബയുമൊക്കെ. എന്നാൽ ജപ്പാനിലെ ഒരു ഹൈസ്കൂൾ ടൂർണമെന്‍റിലെ കളിക്കാരൻ പുതുതായി ഇറക്കിയ പെനാൽറ്റി കിക്ക് ട്രിക്ക് ഇവരെയെല്ലാം വെല്ലുന്നതാണ്.
ജപ്പാനിലെ ഹൈ സ്കൂൾ ടൂർണമെന്‍റ് ടീമുകളായ റുത്സു കെയ്‌സായി ഒഗാഷിയും, കിൻഡൈ വകയാമയും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ പെനാൽറ്റി അരങ്ങേറിയത്. 'പുതിയ സ്റ്റെൽ' പെനാൽറ്റിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
റെഫറി വിസിലടിക്കുന്നത് വരെ ക്ഷമയോടെ കാത്തിരുന്ന റുത്സു കെയ്‌സായി ഒഗാഷിയുടെ കളിക്കാരൻ കളിക്കാരൻ ഒച്ചിനെ തോല്പിക്കുന്ന വിധമായിരുന്നു ബോളിനടുത്തേക്ക് ചലിച്ചത്. ഇടക്ക് ഗോൾക്കീപ്പറെ കബളിപ്പിക്കാൻ ഒരു ചാട്ടം വെച്ചു കൊടുക്കുന്നുമുണ്ട്. അവസാനം കിക്ക് വലയിലാക്കിയാണ് വിദ്യാർഥി മടങ്ങിയത്. പുതിയ പെനാൽറ്റിനെപറ്റി വിവിധ അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നത്. കാല്പന്തു കളിയെ അപകീർത്തിപ്പെടുത്തുന്ന തരം പ്രകടനമാണ് അയാൾ കാഴ്ചവെച്ചതെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. സാവകാശമെടുത്ത് നടത്തിയ പെനാൽറ്റി മികച്ച തന്ത്രമാണെന്ന് മറുവിഭാഗവും പറയുന്നു.