Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘മറഡോണയുടെ ജീവൻ...

‘മറഡോണയുടെ ജീവൻ രക്ഷിക്കാമായിരുന്നു’; വിചാരണക്കിടെ ഡോക്ടറുടെ നിർണ്ണായക വെളിപ്പെടുത്തൽ

text_fields
bookmark_border
‘മറഡോണയുടെ ജീവൻ രക്ഷിക്കാമായിരുന്നു’; വിചാരണക്കിടെ ഡോക്ടറുടെ നിർണ്ണായക വെളിപ്പെടുത്തൽ
cancel

സാൻ ഇസിദ്രോ (അർജന്റീന): ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണക്കിടെ കോടതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഡോക്ടർ. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വെറുമൊരു സാധാരണ 'ഡൈയൂററ്റിക്' (ശരീരത്തിലെ അധിക ദ്രാവകം മൂത്രത്തിലൂടെ പുറന്തള്ളാനുള്ള മരുന്ന്) നൽകിയിരുന്നെങ്കിൽ കേവലം 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമായിരുന്നു എന്ന് ഡോക്ടർ വെളിപ്പെടുത്തി.

2000കളുടെ തുടക്കത്തിൽ മറഡോണയെ ചികിത്സിക്കുകയും 2020ൽ അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടത്തിൽ പങ്കെടുകയും ചെയ്ത തീവ്രപരിചരണ വിഭാഗം വിദഗ്ദ്ധനായ ഡോ. മാരിയോ ഷീറ്റർ ആണ് വ്യാഴാഴ്ച അർജന്റീനയിലെ സാൻ ഇസിദ്രോ കോടതിയിൽ ഈ പ്രസ്താവന നടത്തിയത്. 'അദ്ദേഹത്തിന്റെ ശരീരത്തിൽ മുഴുവൻ വെള്ളമായിരുന്നു' മറഡോണയുടെ അവസാന നാളുകളിൽ മരണം തടയാൻ എന്ത് ചെയ്യാമായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഡോ. ഷീറ്റർ."ഏകദേശം 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ അവസ്ഥ വ്യക്തമായി മാറുമായിരുന്നു.

ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളുമായി ഐസിയുവിൽ വരുന്ന ഇത്തരം രോഗികളെ ഞാൻ ദിവസവും കാണാറുള്ളതാണ്. ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കുറക്കാൻ ഞങ്ങൾ അവർക്ക് ഡൈയൂററ്റിക്സ് നൽകാറുണ്ട്. മരുന്ന് നൽകി 12 മണിക്കൂർ കഴിയുമ്പോൾ തന്നെ അവർക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കാറുണ്ട്" -ഡോ. ഷീറ്റർ കോടതിയിൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ പങ്കെടുത്ത മറ്റൊരു ഡോക്ടറായ കാർലോസ് കാസിനെല്ലിയും കഴിഞ്ഞ ആഴ്ച സമാനമായ മൊഴി നൽകിയിരുന്നു.

മരണസമയത്ത് മറഡോണയുടെ പല അവയവങ്ങളിലും അമിതമായി ദ്രാവകം അടിഞ്ഞുകൂടിയിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. "അദ്ദേഹത്തിന്റെ ശരീരത്തിൽ മുഴുവൻ വെള്ളമായിരുന്നു," എന്നാണ് കാസിനെല്ലി കോടതിയെ അറിയിച്ചത്. ലിറ്റർ കണക്കിന് ദ്രാവകം ശരീരത്തിൽ അടിഞ്ഞുകൂടാൻ കുറഞ്ഞത് ഒരു വാരമോ പത്ത് ദിവസമോ എടുക്കുമെന്നും, മറഡോണയെ പരിചരിച്ച മെഡിക്കൽ സംഘത്തിന് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായ വീക്കം എളുപ്പത്തിൽ തിരിച്ചറിയാമായിരുന്നു എന്നും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു.

2020ൽ മറഡോണയുടെ ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെ പരിചരണത്തിന് ഡോ. ഷീറ്റർ എതിരായിരുന്നു. എന്നാൽ, ആശുപത്രിയേക്കാൾ സുരക്ഷിതമായ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറുന്നതിന് പകരം ബ്യൂണസ് ഐറിസിന് വടക്കുള്ള ഒരു വാടകവീട്ടിൽ വിശ്രമിക്കാൻ മറഡോണ തീരുമാനിക്കുകയായിരുന്നു. അവിടെവെച്ചാണ് വേണ്ട പരിചരണം ലഭിക്കാതെ, ശ്വാസകോശത്തിലെ വീക്കത്തെയും ഹൃദയാഘാതത്തെയും തുടർന്ന് 60-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചത്.

മറഡോണയുടെ മരണത്തിൽ ഗുരുതരമായ ചികിത്സാ വീഴ്ചയും അനാസ്ഥയും വരുത്തിയതിന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഏഴ് ആരോഗ്യ പ്രവർത്തകരാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഈ കേസിന്റെ വിചാരണ ജൂലൈ വരെ നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിചാരണക്കിടെ മറഡോണക്ക് ബൈപോളാർ ഡിസോർഡർ ഉണ്ടായിരുന്നതായും മനഃശാസ്ത്രജ്ഞർ കോടതിയിൽ മൊഴി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diego Maradonamedical negligenceAutopsy Reportfootball legend
News Summary - Was Diego Maradona’s death avoidable? Here’s what his former doctor said
Next Story