ബലാത്സംഗത്തിന് ഇരയായെന്ന്മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം
text_fieldsദ ഹേഗ്: 1986ൽ പ്രമുഖ ഒഫിഷ്യൽ ഉൾപ്പെടെയുള്ളവരാൽ താൻ ബലാത്സംഗം ചെയ്യപ്പെട്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി നെതർലൻഡ്സിന്റെ മുൻ അന്താരാഷ്ട്ര താരവും അയർലൻഡ് വനിത ടീം പരിശീലകയുമായ വെറ പോവ്. ദേശീയ ടീമിനുവേണ്ടി കളിക്കവെ ഡച്ച് ഫുട്ബാളിൽ പ്രവർത്തിച്ചിരുന്ന മൂന്നുപേരാണ് തന്നെ ലൈംഗികമായി അതിക്രമിച്ചതെന്നും 35 കൊല്ലം കുടുംബാംഗങ്ങളും സഹതാരങ്ങളുമടക്കം ആരോടും പറയാതെ ഇക്കാര്യം രഹസ്യമാക്കിവെച്ചെന്നും 59കാരി ട്വീറ്റ് ചെയ്തു.
ഡച്ച് പത്രമായ എൻ.ആർ.സി ഇവരുടെ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം വലിയ വാർത്ത പുറത്തുവിട്ടിരുന്നു. ജീവിതത്തിൽ ഏറ്റവും പ്രയാസപ്പെടുത്തിയ കാര്യമാണിതെന്നും ഇനി പിറകോട്ടില്ലെന്നും സ്വയം അഭിമാനം തോന്നുന്നുവെന്നും തലക്കുറിപ്പ് നൽകി പോവ് ട്വിറ്ററിൽ വാർത്തയും ഷെയർ ചെയ്തിട്ടുണ്ട്.
ബലാത്സംഗം ചെയ്തവരുടെ പേരുകൾ പക്ഷേ, പറയുന്നില്ല. ഡച്ച് ഫുട്ബാൾ അസോസിയേഷനും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും പോവ് അറിയിച്ചു. 1984 മുതൽ '98 വരെ നെതർലൻഡ്സ് താരമായിരുന്നു ഇവർ. പിന്നീട് സ്കോട്ട്ലൻഡിന്റെയും സ്വന്തം ദേശീയ ടീമിന്റെയും പരിശീലകയായി. വിഷയം ഒരു വർഷം മുമ്പ് പോവ് അറിയിച്ചിരുന്നതായി ഡച്ച് ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഇവരുടെ അനുഭവം ഞെട്ടലുണ്ടാക്കിയെന്നും സ്വതന്ത്ര അന്വേഷണത്തിന് നിർദേശം നൽകിയെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു. പോവിന് പിന്തുണയുമായി അയർലൻഡ് ഫുട്ബാൾ അസോസിയേഷൻ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.