ലോകകപ്പിന് സുരക്ഷയൊരുക്കാൻ തുർക്കിയ സേനയെത്തി
text_fieldsദോഹ: സുരക്ഷാദൗത്യത്തിൽ പങ്കാളിയാവുന്ന തുർക്കിയ സൈന്യം ഖത്തറിലെത്തി. ബുധനാഴ്ച രാത്രിയോടെയാണ് തുർക്കി സായുധസേന വിഭാഗങ്ങൾ ദോഹയിലെത്തിയത്. ഖത്തറിലെ തുർക്കിയ അംബാസഡർ മുസ്തഫ ഗോക്സുവിന്റെ നേതൃത്വത്തിലുള്ള സംഘം സൈനികരെ സ്വാഗതം ചെയ്തു. ഓപറേഷൻ വേൾഡ്കപ്പ് ഷീൽഡ് എന്ന പേരിലുള്ള സൈനിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് തുർക്കിയ സേനയുടെ ഖത്തറിലേക്കുള്ള വരവ്. സമുദ്രാന്തര പ്രതിരോധ കമാൻഡോ, ആക്രമണ കമാൻഡോസ് ഉൾപ്പെടെ പരിശീലനം സിദ്ധിച്ച സായുധ സംഘമാണ് ലോകകപ്പിന് വിവിധ മേഖലകളിലെ ഖത്തറിനൊപ്പം ചേരുന്നത്.
സായുധ സേനക്കുപുറമെ 3000ത്തോളം പൊലീസ്, യുദ്ധക്കപ്പൽ എന്നിവയും തുർക്കിയയിൽനിന്നും ലോകകപ്പിന്റെ ഭാഗമാവുന്നുണ്ട്. റയട്ട് പൊലീസ്, ബോംബ് നിർവീര്യമാക്കൽ യൂനിറ്റ്, സ്‍പെഷൽ ഓപറേഷൻ ടീം എന്നിവരടങ്ങിയ വൻ പൊലീസ് സംഘം നേരത്തെ ഖത്തറിലെത്തിയിരുന്നു.വിവിധതരം സുരക്ഷാഭീഷണികൾ തടയുന്നതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളുടെ സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ 'ഓപറേഷൻ വേൾഡ് കപ്പ് ഷീൽഡ്' സജ്ജമാക്കുന്നത്.
സമുദ്ര സുരക്ഷയുടെ ഭാഗമായി ടി.സി.ജി ബർഗസാദ നാവികസേനാ കപ്പലാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, പാകിസ്താൻ തുടങ്ങിയ സേനാവിഭാഗങ്ങളും 'ഓപറേഷൻ വേൾഡ് കപ്പ് ഷീൽഡിൽ' പങ്കാളികളാവുന്നുണ്ട്. 13 രാജ്യങ്ങളുമായി ചേർന്നുള്ള സുരക്ഷയുടെ മുന്നൊരുക്കമെന്ന നിലയിൽ 'വത്വൻ' സംയുക്ത സേനാഭ്യാസത്തിന് ഞായറാഴ്ച തുടക്കം കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.