ഗോളടി മേളക്കു മുമ്പേ രാജ്യം നിറയെ ഗോൾ പോസ്റ്റുകൾ
text_fieldsദോഹ: സൂപ്പർ താരങ്ങളുടെ ഗോളടി ഉത്സവത്തിനായി കാത്തിരിക്കുന്ന ഖത്തറിൽ വിവിധ കേന്ദ്രങ്ങൾ ഗോൾ പോസ്റ്റുകളാൽ അലങ്കരിച്ചിരിക്കുകയാണ് ടൂറിസം. ലോകകപ്പിന് മുന്നോടിയായി 'പോസ്റ്റ്സ് ഓഫ് ഖത്തർ'എന്ന് പേരിട്ട ആർട്ട് ഇൻസ്റ്റലേഷനുകൾ രാജ്യത്തിന്റെ കല, ഫുട്ബാൾ അന്തരീക്ഷത്തിലേക്കുള്ള പുതിയ ചേരുവകളായി അറിയപ്പെടും.
ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരാണ് 10 ഗോൾ പോസ്റ്റുകൾ രൂപകൽപന ചെയ്ത് നിർമിച്ചതും. വ്യത്യസ്ത കലാമാധ്യമങ്ങൾ ഉപയോഗിച്ച് വിവിധ വർണങ്ങളിൽ വ്യത്യസ്ത ഡിസൈനുകളിലുള്ള 'പോസ്റ്റ്സ് ഓഫ് ഖത്തർ'രാജ്യത്തെ പ്രശസ്ത സ്ഥലങ്ങളിലാണ് ഫ്രെയിം ചെയ്ത് വെച്ചത്.പ്ലേസ് വെൻഡമിലാണ് ഉറുഗ്വായിയുടെ ഗോൾ പോസ്റ്റ്. ലുസൈൽ സിറ്റി മറീനയിലാണ് ഇംഗ്ലണ്ട് പോസ്റ്റ്. ഫ്രാൻസിന്റെ ഗോൾ പോസ്റ്റ് സന്ദർശിക്കുന്നതിന് പേൾ ഖത്തറിലാണ് എത്തേണ്ടത്.
അഞ്ച് തവണ ജേതാക്കളായ കാനറികളുടെ ഗോൾപോസ്റ്റ് നഗരമധ്യത്തിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം (മിയ) പാർക്കിലാണ് സ്ഥാപിച്ചത്. നാല് തവണ വീതം ജേതാക്കളായ ഇറ്റലിയുടെയും ജർമനിയുടെയും ഗോൾ പോസ്റ്റുകൾ യഥാക്രമം കതാറ കൾചറൽ വില്ലേജിലും വെസ്റ്റ്ബേ ബീച്ചിലും സ്ഥാപിച്ചപ്പോൾ അർമഡകളെന്നറിയപ്പെടുന്ന സ്പെയിനിന്റെ ഗോൾപോസ്റ്റ് ഇൻലാൻഡ് സീയിലാണ്.
ആതിഥേയരായ ഖത്തറിന് രണ്ട് ഗോൾ പോസ്റ്റുണ്ട്. സന്ദർശകരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ഫ്ലാഗ് പ്ലാസയിൽ ഒന്നും മറ്റൊന്ന് സൂഖ് വാഖിഫിലുമാണ്. നവംബർ, ഡിസംബർ മാസങ്ങളിലായി എത്തുന്ന ഫുട്ബാൾ ആരാധകർക്ക് ഇവിടങ്ങളിലെത്തി ഗോൾ പോസ്റ്റ് സന്ദർശിക്കാം. ഇംഗ്ലണ്ടിൽനിന്നുള്ള ഹ്യൂഗോ ഡാൽട്ടൻ, ഫ്രാൻസിലെ ഗ്വിലോം റൂസെറെയും മർയം അൽ സുവൈദിയും ഗോൾ പോസ്റ്റ് ഇൻസ്റ്റലേഷന് രൂപം നൽകിയ കലാകാരന്മാരിൽ ഉൾപ്പെടും.
സ്പെയിനിൽ ജോർഡി ഗിൽ ഫെർണാണ്ടസ്, ഇറ്റലിയുടെ അലെ ജോർജിനി, ജർമനിയുടെ സൈമൻ കെഫ്, അർജന്റീനയുടെ സിമോ വിബാർചട്ട്, ഉറുഗ്വായിയിൽ നിന്നുള്ള ജോസെഫിന ഡി ലിയോൺ സോർഹെറ്റ്, ബ്രസീലിൽ നിന്നുള്ള കമീല ഗോണ്ടെയും ഗോൾ പോസ്റ്റ് നിർമാതാക്കളിൽ ഉൾപ്പെടും.ഫാതിമ അൽ ഷർഷാനി, അബ്ദുൽ അസീസ് യൂസുഫ്, ഗദ എന്നിവരാണ് ഖത്തറിൽനിന്ന് ഗോൾ പോസ്റ്റുകളുടെ ഭാഗമായ കലാകാരന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.