സ്പെയിൻ ജയിക്കും, അർജന്‍റീന തോൽക്കും; എ.ഐ പ്രവചനവുമായി ഓസ്ട്രിയൻ സർവകലാശാല
text_fieldsഓസ്ട്രിയ: ലോകകപ്പ് ഫുട്ബാൾ വിജയികളെ പ്രവചിക്കാൻ പോൾ നീരളി വിസ്മയം തീർത്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ, എ.ഐയും മെഷീൻ ലേണിങ്ങും ഭരിക്കുന്ന ആധുനിക യുഗത്തിൽ ലോകകപ്പ് പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയവും കൃത്യതയാർന്നതുമായി മാറുകയാണ്. മുൻ ചാമ്പ്യന്മാരായ സ്പെയിനാണ് കിരീടസാധ്യതയിൽ ഏറ്റവും മുന്നിലെന്നാണ് പ്രവചനം. 2026ലെ ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ചത് ഓസ്ട്രിയയിലെ ഇൻസ്ബ്രക് സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രഫസറായ അച്ചിം സെയ്ലിസ്. അത്യാധുനിക മെഷീൻ ലേണിങ് അൽഗോരിതങ്ങളും സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രവചനം നടത്തിയിരിക്കുന്നത്.
തന്റെ അൽഗോരിതം രണ്ട് ഘട്ടങ്ങളായാണ് പ്രവർത്തിച്ചതെന്ന് അച്ചിം സെയ്ലിസ് വ്യക്തമാക്കുന്നു. ഒന്നാം ഘട്ടത്തിൽ, വിപണിയിലെ ട്രാൻസ്ഫർ മൂല്യങ്ങളും പന്തയ വിദഗ്ധരുടെ വിലയിരുത്തലുകളും ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ഡാറ്റകൾ പരിശോധിച്ച് ഓരോ ടീമിന്റെയും കളിക്കാരുടെയും കരുത്ത് അളന്നു തിട്ടപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ, മനുഷ്യ സഹായമില്ലാതെ കമ്പ്യൂട്ടർ സ്വന്തം ബുദ്ധി ഉപയോഗിച്ച് ആ വിവരങ്ങളെല്ലാം പരസ്പരം കോർത്തിണക്കി ഏറ്റവും മികച്ച പ്രവചനം നടത്തും.
തുടർന്ന്, ലോകകപ്പിന്റെ വിവിധ സാധ്യതകൾ വിലയിരുത്താനായി ഒരു ലക്ഷത്തിലധികം തവണയാണ് ടൂർണമെന്റ് കമ്പ്യൂട്ടർ സിമുലേഷൻ വഴി നടത്തി നോക്കിയത്. ഈ പരീക്ഷണങ്ങളുടെ ഫലമനുസരിച്ച് 14.5 ശതമാനം വിജയസാധ്യതയുമായി മുൻ ചാമ്പ്യന്മാരായ സ്പെയിനാണ് കിരീടസാധ്യതയിൽ ഏറ്റവും മുന്നിൽ. 12.4 ശതമാനം സാധ്യതയുമായി ഇംഗ്ലണ്ടും ഫ്രാൻസും തൊട്ടുപിന്നാലെയുണ്ട്. പ്രമുഖരായ ജർമ്മനിക്ക് 11.2 ശതമാനവും പോർച്ചുഗലിന് 8.9 ശതമാനവും നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് 8.2 ശതമാനവുമാണ് എ.ഐ കൽപ്പിക്കുന്ന വിജയസാധ്യത.
പ്രവചനത്തിനായി അൽഗോരിതം പ്രധാനമായും നാല് ഘടകങ്ങളാണ് മാനദണ്ഡമാക്കിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഓരോ രാജ്യങ്ങളും കളിച്ച മത്സരങ്ങളുടെ ഫലങ്ങൾ വിശകലനം ചെയ്ത് ടീമുകളുടെ മുൻകാല കരുത്ത്. രാജ്യാന്തര പന്തയവിപണിയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും അവർ നൽകുന്ന തത്സമയ സാധ്യതകളുടെയും പരിശോധന. ക്ലബ്ബ് ഫുട്ബോളിലും ദേശീയ ടീമിലും ഓരോ കളിക്കാരനും ഗോളുകൾ നേടുന്നതിലും വഴിതുറക്കുന്നതിലും നൽകിയ സംഭാവനകളുടെ വിലയിരുത്തൽ. കളിക്കാരുടെ നിലവിലെ മികവും ഭാവി സാധ്യതകളും അടിസ്ഥാനമാക്കിയുള്ള വിപണി മൂല്യ പരിശോധന എന്നിവയാണ് അൽഗോരിതം പ്രധാനമായും പരിശോധിച്ചത്.
പരമ്പരാഗത പ്രവചന രീതികളെക്കാൾ കൃത്യതയാർന്ന ഫലങ്ങൾ നൽകാൻ ഡാറ്റാധിഷ്ഠിതമായ ഇത്തരം എ.ഐ മോഡലുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

