ഗോളുമായി സലാഹ്; വരവറിയിച്ച് റിയോ ഗുമോഹ: ആൻഫീൽഡിൽ ചെമ്പടയ്ക്ക് ഉജ്ജ്വല വിജയം
text_fieldsലിവർപൂൾ : ആൻഫീൽഡിന്റെ പുൽമൈതാനത്ത് മുഹമ്മദ് സലാഹ് എന്ന ഇതിഹാസം തന്റെ വിടവാങ്ങൽ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പന്തുതട്ടിയപ്പോൾ ആരാധകർ കണ്ടത് ലിവർപൂളിന്റെ പ്രതാപകാലത്തെ അനുസ്മിരിപ്പിക്കുന്ന പോരാട്ടം. ഫുൾഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ചെമ്പട പ്രീമിയർ ലീഗിലെ അഞ്ചാം സ്ഥാനം ഭദ്രമാക്കി. എന്നാൽ സൂപ്പർ താരം സലാഹിനെക്കാൾ ആൻഫീൽഡിൽ തിളങ്ങിയത് കൗമാര വിസ്മയം റിയോ ഗുമോഹയായിരുന്നു.
പി.എസ്.ജിക്കെതിരായ തോൽവിക്ക് പിന്നാലെ സലാഹിനെ സൈഡ് ബെഞ്ചിലിരുത്തിയ കോച്ച് ആർനെ സ്ലോട്ടിന്റെ തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയെന്നോണം ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഉജ്ജ്വലമായൊരു ഫിനിഷിംഗിലൂടെ സലാഹ് ഗോൾ കണ്ടെത്തി.
മത്സരത്തിൽ ലിവർപൂളിന്റെ ആദ്യ ഗോൾ പിറന്നത് ഗുമോഹയുടെ മാന്ത്രിക നീക്കത്തിലൂടെയായിരുന്നു. ബോക്സിനുള്ളിൽ എതിർ താരങ്ങളെ വിറപ്പിച്ച സ്റ്റെപ്പ് ഓവറുകൾക്കൊടുവിൽ ഒരു തകർപ്പൻ കർളിംഗ് ഷോട്ടിലൂടെ താരം ഫുൾഹാം വല കുലുക്കി. സലായുടെ രണ്ടാമത്തെ ഗോളിന് പിന്നിലും ഈ കൗമാരതാരത്തിന്റെ അധ്വാനമുണ്ടായിരുന്നു.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പി.എസ്.ജിക്കെതിരായ രണ്ടാം പാദ മത്സരത്തിനൊരുങ്ങുന്ന ലിവർപൂളിന് ഈ വിജയം പകരുന്ന ആത്മവിശ്വാസം ചെറുതല്ല. സലായും ഗുമോഹയും ഒരുപോലെ മിന്നും ഫോമിലായത് ലിവർപൂൾ ക്യാമ്പിന് ആശ്വാസമേകുന്നു. പി.എസ്.ജിക്കെതിരെ ഇരുവരും ആദ്യ ഇലവനിലുണ്ടാകണമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

