കോമാൻ ബാഴ്സയെ കാക്കട്ടെ !
text_fieldsബാഴ്സലോണ: ലാ ലിഗ കിരീടം നിത്യവൈരികളായ റയൽ മഡ്രിഡിന് അടിയറവെച്ചതിനു പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിെൻറ എട്ടടിയിൽ വീണ് നാണക്കേടിെൻറ നിലയില്ലാക്കയത്തിലായ ബാഴ്സലോണയെ കരകയറ്റാൻ ക്ലബ് ഇതിഹാസം റൊണാൾഡ് കോമാൻ കഴിയുമോ? ബാഴ്സലോണ പരിശീലകസ്ഥാനത്തേക്ക് ഡച്ചുകാരനുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് ഔദ്യേഗികമായി അറിയിച്ചതോടെ ഇതാണ് ആരാധകരുടെ ചോദ്യം.
''ക്ലബ് ഇതിഹാസം, വെംബ്ലിയിലെ ഹീറോ. നൂകാംപിലേക്ക് ആദ്യ യൂറോപ്യൻ കിരീടമെത്തിച്ച കോമാന് ബാഴ്സയിലേക്ക് സ്വാഗതം'' -ബാഴ്സലോണ വെബ്സൈറ്റിൽ വാർത്ത പുറത്തുവിട്ടുകൊണ്ട് വന്ന ഔദ്യോഗിക പ്രസ്താവനയിലെ വാക്കുകളാണ്. ''സ്വപ്നം യാഥാർഥ്യമായിരിക്കുന്നു'' എന്നായിരുന്നു കോമാെൻറ ഇതിൻെറ പ്രതികരണം.
എറിക് അബിദാലിനെ പുറത്താക്കിയതിനു പിന്നാലെ അദ്ദേഹത്തിെൻറ അസിസ്റ്റൻറായിരുന്ന റമോൻ പ്ലെയിൻസിനെ ടെക്നിക്കൽ ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.
2018 മുതൽ നെതർലൻഡ്സ് ദേശീയ ടീമിെൻറ കോച്ചായിരുന്ന കോമാൻ 2022 ലോകകപ്പ് വരെ കരാർ ശേഷിക്കെയാണ് ബാഴ്സയിലേക്കെത്തുന്നത്. തെൻറ ഇഷ്ട ടീമായ ബാഴ്സ വിളിച്ചാൽ എപ്പോൾ വേണമെങ്കിലും പോകാമെന്ന ഇളവ് കരാറിൽ ചേർത്തിരുന്നതാണ് കോമാന് തുണയായത്. തകർച്ചയിലായിരുന്ന ഓറഞ്ചുപടയുടെ ഉയിർത്തെഴുന്നേൽപിന് തുടക്കമിട്ട് ടീമിനെ പ്രഥമ നേഷൻസ് ലീഗിൽ ഫൈനലിലെത്തിച്ച മികവുമായാണ് 57കാരെൻറ വരവ്. കൂട്ടിന് ഇംഗ്ലീഷ്, സ്പാനിഷ്, ഡച്ച്, പോർചുഗീസ് ലീഗുകളിലെ രണ്ടു പതിറ്റാണ്ടിെൻറ പരിശീലനപരിചയവും. ടീമിനകത്തും പുറത്തും മാറ്റങ്ങളേറെ വരേണ്ടതുണ്ടെങ്കിലും ലോകത്തെ മികച്ച കോച്ചുമാരിലൊരാളായ കോമാെൻറ നിയമനം പുതുയുഗപ്പിറവിക്ക് നാന്ദികുറിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്സ അധികൃതരും ആരാധകരും.
ബാഴ്സയുടെ എല്ലാമായിരുന്ന യൊഹാൻ ക്രൈഫിെൻറ കീഴിൽ 1989 മുതൽ 95 വരെ പ്രതിരോധത്തിെൻറ നെടുന്തൂണായിരുന്ന കോമാൻ ക്ലബിനായി 192 മത്സരങ്ങളിൽ 67 ഗോളുകൾ നേടിയിട്ടുണ്ട്. 92ൽ വെംബ്ലിയിൽ സാംപ്ദോറിയയെ 1-0ത്തിന് തോൽപിച്ച് ബാഴ്സലോണ ആദ്യമായി യൂറോപ്യൻ കിരീടം നേടിയപ്പോൾ കോമാെൻറ ഫ്രീകിക്ക് ഗോളായിരുന്നു തുണയായത്. നെതർലൻഡ്സിനായി 78 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട് സെൻട്രൽ ഡിഫൻഡറായും സ്വീപ്പറായും ഹോൾഡിങ് മിഡ്ഫീൽഡറായുമൊക്കെ തിളങ്ങിയിട്ടുള്ള കോമാൻ.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെ ഞെട്ടിക്കുന്ന തോൽവിയോടെ ക്വികെ സെറ്റ്യാനെ പുറത്താക്കിയതിനു പിന്നാലെയാണ് കോമാെൻറ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.