അമരന്മാരുടെ ആകാശക്കോട്ടയിൽ ഡീഗോയെ തടയാൻ ബറേസി
text_fieldsനാപ്പോളി താരം ഡീഗോ മറഡോണയും എ.സി മിലാന്റെ ഫ്രാങ്കോ ബറേസിയും കളത്തിൽ (ഫയൽ)
മിലാനിലെ കളിമുറ്റമായ സാൻ സിറോയുടെ നെഞ്ചകം ഇന്ന് നിശ്ശബ്ദമാണ്. കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും വീര്യമേറിയ പ്രതിരോധ മതിലായിരുന്ന ഫ്രാങ്കോ ബറേസി യാത്രയാകുമ്പോൾ, ആകാശത്തിന്റെ കളിമുറ്റത്തും ഒരു വലിയ സ്വീകരണമൊരുങ്ങുന്നുണ്ടാവും. അവിടെ, നീലവെളിച്ചത്തിന് നടുവിൽ ഡിയാഗോ അർമാൻഡോ മറഡോണ എന്ന മാന്ത്രികൻ തന്റെ പ്രിയപ്പെട്ട എതിരാളിയെ കാത്തിരിക്കുന്നുണ്ടാകും...
1980കളിൽ ഇറ്റാലിയൻ സീരി എയുടെ പുൽമൈതാനങ്ങളിൽ എ.സി മിലാന്റെ ചുവപ്പും കറുപ്പും അണിഞ്ഞ് ബറേസിയും, നാപ്പോളിയുടെ നീലക്കുപ്പായത്തിൽ മറഡോണയും നേർക്കുനേർ നിന്ന നിമിഷങ്ങൾ ഫുട്ബാൾ കണ്ട ഏറ്റവും മനോഹരമായ കാവ്യപോരാട്ടങ്ങളായിരുന്നു. അറ്റാക്കിങ്ങിന്റെ ദൈവവും പ്രതിരോധത്തിന്റെ രാജകുമാരനും തമ്മിലുള്ള ആ പോരാട്ടത്തിന് വീര്യത്തോടൊപ്പം അഗാധമായ പ്രണയവും ബഹുമാനവുമുണ്ടായിരുന്നു.
മൈതാനത്ത് തനിക്കെതിരെ വന്നവരൊക്കെ കാലുകൾ തല്ലിയൊടിക്കാൻ നോക്കിയപ്പോൾ, മറഡോണയെ അത്ഭുതപ്പെടുത്തിയത് ബറേസിയുടെ പ്രതിരോധ തന്ത്രമായിരുന്നു. ‘‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഡിഫൻഡറാണ് ബറേസി. എന്നെ ഉപദ്രവിക്കാനോ തടയാനോ നോക്കാതെ, എന്റെ ശരീരത്തിൽ തൊടുക പോലും ചെയ്യാതെ വളരെ മാന്യമായി എന്റെ കാൽചുവട്ടിൽ നിന്ന് പന്ത് തട്ടിയെടുക്കുന്ന മാന്ത്രികൻ...’’ മറഡോണ ബറേസിയെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. ഒരു മത്സരത്തിനുശേഷം ബറേസിയുടെ ജഴ്സി ചോദിച്ചുവാങ്ങി നെഞ്ചോടടക്കിപ്പിടിച്ച മറഡോണയുടെ ചിത്രം, ഒരു എതിരാളിക്ക് കാൽപന്ത് ദൈവം നൽകിയ ഏറ്റവും വലിയ ആദരമായിരുന്നു.
മറുവശത്ത്, ലോകം കണ്ട വൻകിട മുന്നേറ്റക്കാരെയൊക്കെ തടുത്തുനിർത്തിയ ബറേസിയുടെ കണ്ണുകളിൽ മറഡോണയുടെ പേര് കേൾക്കുമ്പോഴൊക്കെ ഒരു പ്രത്യേക പ്രകാശമായിരുന്നു. ‘‘ഞാൻ അഭിമുഖീകരിച്ചതിൽ വെച്ച് ഏറ്റവും വലിയ പ്രതിഭ. മൈതാനത്ത് അദ്ദേഹത്തെ എത്രയോ തവണ ഞങ്ങൾ വീഴ്ത്തിയിരിക്കുന്നു. പക്ഷേ, എത്ര കടുത്ത ടാക്കിളുകൾ കിട്ടിയാലും പരാതി പറയാതെ വീണ്ടും എഴുന്നേറ്റ് പന്തിനായി ഓടുന്ന ആ മനുഷ്യന് മുന്നിൽ കളിക്കാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം,’’ എന്ന് ബറേസി ഓർത്തെടുക്കുമായിരുന്നു. ഒരർഥത്തിൽ, മറഡോണയെന്ന കൊടുങ്കാറ്റിൽ സ്വന്തം പ്രതിരോധക്കോട്ടകൾ തകർന്നുപോയപ്പോഴും ബറേസിയുടെ ഉള്ളിൽ ഒരു വന്യമായ സന്തോഷമുണ്ടായിരുന്നു. കാരണം അത് പന്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ മാന്ത്രികതയോടുള്ള പോരാട്ടമായിരുന്നു. 2020ൽ മറഡോണ യാത്രയായപ്പോൾ ‘‘എന്റെ ഹൃദയം വിങ്ങിപ്പൊട്ടുന്നു... ദൈവത്തിന്റെ കൈയൊപ്പുള്ള ആ കളിക്കാരനുമുന്നിൽ ഇറങ്ങാൻ കഴിഞ്ഞത് എന്റെ ആയുസ്സിന്റെ വലിയ ബഹുമതിയാണ്.’’-ബറേസി നെഞ്ചുപൊട്ടി കുറിച്ചു.
ഇന്നിതാ, ആ ആറാം നമ്പർ കുപ്പായക്കാരനും തന്റെ 66ാം വയസ്സിൽ ഓർമകളുടെ സാൻ സിറോയിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നു. കളിക്കളത്തിൽ ശത്രുക്കളെപ്പോലെ പന്തടിച്ച് പോരാടുകയും, കളംവിട്ടാൽ പരസ്പരം മാതൃകയാവുകയും ചെയ്ത ആ മഹാപ്രതിഭകൾ ഇന്ന് ഒരേ ഓർമച്ചില്ലയിൽ ഒന്നിക്കുകയാണ്. സ്വർഗത്തിലെ ആ അനന്തമായ കളിമുറ്റത്ത് മറഡോണ പന്തുമായി കുതിക്കുമ്പോൾ, അദ്ദേഹത്തെ തടയാൻ ആ ശാന്തമായ ചിരിയോടെ ബറേസി ഇനി വീണ്ടും മുന്നിലേക്ക് നടന്നുവരും. അമരന്മാരുടെ ആകാശക്കോട്ടയിൽ ആ കാവലാൾ ഇനി വീണ്ടും ജാഗരൂകനായിരിക്കട്ടെ... സാൻ സിറോയുടെ ഇതിഹാസത്തിന് വിട!.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

