ജാലകം തുറന്ന് കോടികൾ; പ്രീമിയർ ലീഗിൽ ട്രാൻസ്ഫർ വിൻഡോയിൽ റെക്കോഡ് പണക്കിലുക്കം
text_fieldsഎൻസോ ഫെർണാണ്ടസ്, ബ്രാഡ്ലി ബാർകോള
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കളിക്കാർക്ക് വേണ്ടി ചെലവഴിച്ചത് റെക്കോഡ് തുക. ചൊവ്വാഴ്ച രാത്രി അവസാനിച്ച കളിക്കാരുടെ കൂടുമാറ്റത്തിന് 4.7 ബില്യൺ യു.എസ് ഡോളറാണ് (ഏകദേശം 44,000 കോടി രൂപ) ചെലവഴിച്ചത്.
ചൊവ്വാഴ്ച യൂറോപ്പിലുടനീളം അവസാനിച്ച വിൻഡോയുടെ അവസാന മണിക്കൂറുകളിൽ 169 മില്യൺ ഡോളറിനാണ് (ഏകദേശം 1600 കോടി രൂപ) പ്രീമിയർ ലീഗ് എതിരാളിയായ ചെൽസിയിൽനിന്ന് അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയത്. ഇതോടെ എൻസോ ഫെർണ്ടാസ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിൽ ഒരാളായി മാറി.
പുതിയ കളിക്കാർക്കായി സിറ്റി മാത്രം ചെലവഴിച്ചത് 600 മില്യൺ ഡോളറാണ്. ഒരു ട്രാൻസ്ഫർ വിൻഡോയിൽ ഒരു ക്ലബ് ചെലവഴിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ചെൽസിയുടെയും ടോട്ടൻഹാമിന്റെയും ചെലവ് 400 മില്യൺ ഡോളറാണ്. ‘ബിഗ് ഫൈവ്’ ലീഗുകളിൽപ്പെട്ട സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെ ക്ലബുകളുടെ ആകെ കൂടുമാറ്റ ചെലവ് 3.8 ബില്യൺ യു.എസ് ഡോളറാണ്. പ്രീമിയർ ലീഗിലെ 20 ടീമുകൾ ഇതിൽ കൂടുതൽ തുക ചെലവഴിച്ചിട്ടുണ്ട്. 2025ൽ ഇംഗ്ലീഷ് ടീമുകൾ ഒരു വിൻഡോയിൽ ചെലവഴിച്ച ഏറ്റവും ഉയർന്ന തുക 4.25 ബില്യൺ ഡോളറായിരുന്നു.
നോട്ടിങ്ഹാം ഫോറസ്റ്റിൽ നിന്ന് എലിയറ്റ് ആൻഡേഴ്സണെ 155 മില്യൺ ഡോളറിനാണ് സിറ്റി ടീമിലെത്തിച്ചത്. മൊറോക്കോയുടെ അയ്യൂബ് ബൗദി 117 ഡോളറിനാണ് സിറ്റിയിലേക്ക് മാറിയത്. അവസാനദിനം സിറ്റിയിൽ ചേർന്ന സെനഗാൾ വിംഗർ ഇലിമാൻ എൻഡിക്ക് വേണ്ടി 81 മില്യൺ യു.എസ് ഡോളറും ചെലവഴിച്ചു.
സ്പെയിനിന്റെ ലോകകപ്പ് ക്യാപ്റ്റൻ റോഡ്രിയും മിഡ്ഫീൽഡ് താരം ബെർണാഡോ സിൽവയും സിറ്റി വിട്ടിരുന്നു. ജാക്ക് ഗ്രീലിഷിനെ എവർടണിലേക്ക് വായ്പാ അടിസ്ഥാനത്തിലും കൈമാറി. ലിവർപൂൾ ബെൽജിയൻ ടീമായ ജെങ്കിൽനിന്ന് 18 വയസ്സുള്ള ഗോൾകീപ്പർ ലൂക്ക ബ്രഗ്മാൻസിനെ 35 മില്യൺ ഡോളറിന് കരാറിൽ ഒപ്പിട്ടു. പി.എസ്.ജിയിൽനിന്ന് ഫ്രഞ്ച് വിങ്ങർ ബ്രാഡ്ലി ബാർകോളയെ 123 മില്യൺ പൗണ്ടിന് ലിവർപൂൾ സ്വന്തമാക്കി.
പുതിയ കോച്ച് സാബി അലോൺസോയുടെ കീഴിൽ ചെൽസി ഇത്തവണ 349 മില്യൺ പൗണ്ടോളം ചെലവഴിച്ചു. ആസ്റ്റൺ വില്ലയിൽനിന്ന് മോർഗൻ റോജേഴ്സിനെ ക്ലബ് റെക്കോഡ് തുകയായ 117 മില്യൺ പൗണ്ടിന് വാങ്ങി. അതേസമയം, കളിക്കാരെ വിറ്റതിലൂടെ 409 മില്യൺ പൗണ്ടിലധികം വരുമാനം നേടാനും ചെൽസിക്ക് സാധിച്ചു. ടോട്ടനും 334 മില്യൺ പൗണ്ടോളം മുടക്കി. ചെൽസിയിൽ നിന്ന് മിഖായ് ലോ മുദ്രിക് വായ്പയായും സാൻഡ്രോ ടൊണാലി സ്ഥിര കരാറിലും ടോട്ടനത്തിലെത്തി.
ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ച ഐപ്സ്വിച്ച് ടൗൺ, കവെൻട്രി സിറ്റി, ഹൾ സിറ്റി എന്നീ ക്ലബുകൾ ചേർന്ന് മാത്രം പുതിയ കളിക്കാർക്കായി 400 മില്യൺ പൗണ്ടിലധികം ചെലവഴിച്ചു. ഫോളാരിൻ ബലോഗൻ എവർട്ടണിലേക്ക് നടത്താനിരുന്ന നീക്കം അവസാന നിമിഷം പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

