വളണ്ടിയർമാരുടെ ബാഗിനും കഥ പറയാനുണ്ട്
text_fieldsദോഹ: ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് പല നിറങ്ങളിലുള്ള ബാഗുകളുമായി നീങ്ങുന്ന വളന്റിയർമാരെ കാണാം. എന്നാൽ ഈ നിറപ്പകിട്ടാർന്ന വലിയ ബാഗുകൾക്കും സ്വന്തമായി ഒരു കഥ പറയാനുണ്ട്. സുസ്ഥിരതയുടെയും ചെലവ് ചുരുക്കുന്നതിന്റെയും പുനരുപയോഗത്തിന്റെയും കഥ. സുസ്ഥിര ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ഫിഫയുടെ ശ്രമങ്ങൾ, നിസ്സാരമെന്ന് തോന്നിക്കുന്ന ഇടങ്ങളിൽ വരെ കാണാൻ കഴിയുന്നുവെന്ന് സാരം.
ഖത്തർ ഫിഫ ലോകകപ്പിന്റെ സുസ്ഥിരത തന്ത്രത്തിൽനിന്ന് റീസൈക്ലിങ്ങിലൂടെയും പുനരുപയോഗത്തിലൂടെയും മാലിന്യങ്ങൾ ചുരുക്കുകയെന്ന തീരുമാനത്തിൽനിന്നുമാണ് വളന്റിയർമാർക്കുള്ള ബാഗുകളുടെ കഥ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച് ഡിസംബർ 18ന് കൊടിയിറങ്ങിയ പ്രഥമ ഫിഫ അറബ് കപ്പിന്റെ ബ്രാൻഡിങ്, സൈനേജ്, വേദി അലങ്കാരങ്ങൾ എന്നിവക്കായി ഉപയോഗിച്ച പോളിസ്റ്റർ ഉൽപന്നങ്ങളാണ് ബാഗുകളായി പരിണമിച്ച് വളന്റിയർമാരുടെ കൈകളിലെത്തിയിരിക്കുന്നത്. ഇങ്ങനെ അറബ് കപ്പിനെ തുടർന്ന് ബാക്കിവന്ന വസ്തുക്കളിലൂടെ 28731 ബാഗുകളാണ് നിർമിച്ചതെന്ന് ഫിഫ പറയുന്നു. പാഴായിപ്പോകുമായിരുന്ന ടൺ കണക്കിന് വസ്തുക്കൾ ബാഗുകളായി പുനർനിർമിച്ചതിലൂടെ ചെലവ് ചുരുക്കുന്നതിലേക്കും ഉപയോഗപ്രദമായ മാർഗത്തിലേക്കും വഴി തിരിച്ചുവിട്ടത്. ഇത്തരത്തിലുള്ള ഓരോ ചുവടുവെപ്പുകളും കാൽപന്തുകളിയുടെ സുസ്ഥിര ഭാവിയുടെ അദ്വിതീയ സ്മാരകമായും അഭിമാന പ്രതീകവുമായാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.