ഖത്തർ മണ്ണിൽ ഈ കറുത്ത മുത്ത് സഫലമാക്കുമോ ആഫ്രിക്കൻ ലോകകപ്പ് സ്വപ്നങ്ങൾ
text_fieldsലണ്ടൻ: ആദ്യം ലിവർപൂളിലും ഇപ്പോൾ ബയേൺ മ്യൂണിക്കിലും എല്ലായ്പോഴും സെനഗലിലും പ്രതിഭയുടെ അതുല്യസ്പർശവുമായി നിറഞ്ഞുനിന്ന നാമമാണ് സാദിയോ മാനെ. ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാരുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം നൽകുന്ന കറുത്ത മുത്ത്. യൂറോപ്യൻ കളിമുറ്റങ്ങളിലെ ആഫ്രിക്കൻ കരുത്തിന്റെ മറ്റൊരു പേര്. വൻകര ഇത്തവണയും ലോകകപ്പിന് ബൂട്ടുകെട്ടാനൊരുങ്ങുമ്പോൾ എല്ലാ കണ്ണുകളും സെനഗാളിലാണ്, നായകൻ സാദിയോ മാനെയിലും.
ഫുട്ബാൾ കളിക്കരുതെന്ന് കുടുംബം വിലക്കിയിട്ടും കുഞ്ഞുനാളിലേ കാൽപന്തിനെ പ്രണയിച്ച ഈ കുറിയ മനുഷ്യൻ സ്വന്തം ജന്മഗ്രാമമായ ബംബാലിയിൽനിന്ന് അതിവേഗം തലസ്ഥാനമായ ഡാകറിലും അവിടുന്ന് യൂറോപിലേക്കും പന്തടിച്ചുകയറിയതാണ് ചരിത്രം.
തുടർച്ചയായ ലോകകപ്പുകളിൽ സെനഗാളിനെയെത്തിച്ച ഹീറോ. ആദ്യമായി ആഫ്രിക്കൻ കപ്പി്യ ടീം മുത്തമിട്ടപ്പോൾ നായകനായവൻ. യൂറോപിൽ തന്റെ മുൻതട്ടകമായ ലിവർപൂൾ ചാമ്പ്യൻസ് ലീഗിലും എഫ്.എ കപ്പിലും ചാമ്പ്യന്മാരായപ്പോൾ മുന്നിൽ പട നയിച്ച് മാനേയെ കണ്ടിട്ട് നാളുകളേറെയായിട്ടില്ല. ഏറ്റവുമൊടുവിലെ ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദി ഇയർ പുരസ്കാര ജേതാവും മറ്റാരുമല്ല. പകരക്കാരനില്ലാതെ മുൻവർഷവും അതേ പദവി തലയിലണിഞ്ഞവൻ.
ഇത്തവണ സെനഗാൾ വീണ്ടും ലോകകപ്പിനെത്തുമ്പോൾ ആഫ്രിക്കൻ കണക്കുകൂട്ടലുകൾ കുറെക്കൂടി വലുതാണ്. ഏതു പ്രതിസന്ധിയിലും റോൾ മോഡലായി ജയിച്ചുനിന്ന മാനെ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഓരോ സെനഗാളുകാരനും കണക്കുകൂട്ടുന്നു.
എന്നും രാജ്യത്തെ ജനങ്ങൾക്കൊപ്പം നിലയുറപ്പിച്ച ചരിത്രമാണ് മാനേയുടെത്. വർഷങ്ങൾക്കിടെ സ്വന്തം നാട്ടിൽ ചെയ്തുനൽകിയ സേവനങ്ങൾക്ക് കണക്കില്ല. സ്വന്തമായി ആശുപത്രിയും സ്കൂളും പടുത്തുയർത്തിയ താരം എണ്ണമറ്റ പാവങ്ങൾക്ക് ഇപ്പോഴും അത്താണിയാണ്. 10 ഫെറാരി കാറുകളും 20 ഡയമണ്ട് വാച്ചുകളും രണ്ടു വിമാനങ്ങളും വാങ്ങിയിട്ട് ഞാൻ എന്തു ചെയ്യാനാണ് എന്നു ചോദിച്ച വലിയ മനസ്സുകാൻ.
'അന്ന് ഞാൻ ശരിക്കും പട്ടിണി കിട്ടന്നിട്ടുണ്ട്. പാടത്ത് തൊഴിലെടുത്തു. കടുത്ത ഘട്ടങ്ങൾ കടന്നാണ് ഇവിടെ എത്തിയത്. നഗ്നപാദനായി ഫുട്ബാൾ കളിച്ചു. വിദ്യാഭ്യാസം ലഭിച്ചില്ല, ഒപ്പം മറ്റു പലതും. ഇന്ന് ഫുട്ബാൾ കളിച്ച് ഞാൻ നേടിയതുവഴി ജനങ്ങളെ എനിക്ക് സഹായിക്കണം''- മാനെ നയം വ്യക്തമാക്കുന്നു.
ആറാഴ്ച മുമ്പ് ഈജിപ്തിനെ പെനാൽറ്റിയിൽ വീഴ്ത്തി ആഫ്രിക്കൻ കപ്പ് മാറോടു ചേർത്ത അതേ ആവേശത്തിൽ ലോകകപ്പിലും ചിലത് തെളിയിക്കണമെന്നാണ് താരത്തിന്റെ മോഹം. എക്വഡോർ, നെതർലൻഡ്സ്, ഖത്തർ എന്നിവയാണ് ഗ്രൂപ് എയിൽ സെനഗാളിന് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.