സൗദി-അർജന്റീന മത്സരം; സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചക്ക് 12 മുതൽ അവധി
text_fieldsജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്നാദ്യമായി കളത്തിലിറങ്ങുന്ന സൗദി ദേശീയ ടീമിന്റെ മത്സരം തത്സമയം വീക്ഷിക്കുന്നതിന് രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചക്ക് 12 മണി മുതൽ അവധി പ്രഖ്യാപിച്ചു. രാജകീയ ഉത്തരവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചില സ്വകാര്യ കമ്പനികളും തങ്ങളുടെ സ്വദേശി ജീവനക്കാർക്ക് ഇന്ന് ഉച്ച മുതൽ അവധി നൽകിയിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് സൗദി ടീം കരുത്തരായ അർജന്റീന ടീമുമായി ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് സിയിലാണ് സൗദി അറേബ്യ ഉൾപ്പെട്ടിരിക്കുന്നത്. അർജന്റീനക്ക് പുറമെ പോളണ്ട്, മെക്സിക്കോ എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിലെ മറ്റു അംഗങ്ങൾ. ഇത് ആറാം തവണയാണ് സൗദി ടീം ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കുന്നത്.
ഇന്നത്തെ സൗദി ടീമിന്റെ കളി നേരിൽ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സൗദിയിൽ നിന്നും ഖത്തറിയിലെത്തിയിരിക്കുന്നത്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ നിന്നും ദിനേന ദോഹയിലേക്ക് ഏർപ്പെടുത്തിയ പ്രത്യേക വിമാനസർവീസുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കൂടാതെ സൽവാ അതിർത്തിയിലൂടെ റോഡ് മാർഗം കളി വീക്ഷിക്കുന്നതിനായി പോവുന്നവരുടെ എണ്ണവും ദിനേന കൂടിയിട്ടുണ്ട്. നിരവധി മലയാളി ഫുട്ബാൾ പ്രേമികളും സൗദിയിൽ നിന്നും ഖത്തറിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ആരാധകരുടെ ഒഴുക്ക് തുടരും