ഖത്തറിന് ഇന്ന് ഡച്ച് വെല്ലുവിളി
text_fieldsദോഹ: ആദ്യ രണ്ട് കളിയും തോറ്റ് ലോകകപ്പ് പ്രീക്വാർട്ടർ സ്വപ്നങ്ങൾ അടഞ്ഞ ഖത്തറിന് ഇന്ന് അഭിമാന പോരാട്ടം. ലോകകപ്പ് ഗ്രൂപ്പ് 'എ'യിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെതിരെ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ എക്വഡോറിനോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽവി വഴങ്ങിയ ഖത്തറിന്, രണ്ടാം അങ്കത്തിൽ സെനഗാളിനോട് 3-1നും തോറ്റതോടെയാണ് പ്രീക്വാർട്ടർ വഴികൾ അടയുന്നത്.
വൈകുന്നേരം ആറിന് അൽബെയ്്ത് സ്റ്റേഡിയത്തിൽ ഖത്തർ കളത്തിലിറങ്ങുേമ്പാൾ, ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ എക്വഡോറും സെനഗാളും ഏറ്റുമുട്ടും.
ഗ്രൂപ്പിൽ നെതർലൻഡ്സ്, എക്വഡോർ ടീമുകൾക്ക് നാലും, സെനാഗാളിന് മൂന്നും പോയൻറാണുള്ളത്. ഒരു സമനിലകൊണ്ട് നെതർലൻഡ്സിന് വെല്ലുവിളികളില്ലാതെ തന്നെ പ്രീക്വാർട്ടറിൽ കടക്കാം. എന്നാൽ, രണ്ടാമത്തെ ടീമിനെ നിർണയിക്കുന്നതിൽ സെനഗാൾ-എക്വഡോർ മത്സരം പ്രധാനമായി മാറും.
അട്ടിമറി ജയം നേടിയാലും നോക്കൗട്ട് പ്രതീക്ഷകളൊന്നും ഖത്തറിനില്ല. അതേസമയം, വിർജിൽ വാൻഡൈകും ഡാലി ബ്ലിൻഡും മാറ്റിസ് ഡിലിറ്റും ഉൾപ്പടെ ലോകോത്തര താരങ്ങൾ അണിനിരക്കുന്ന നെതർലൻഡ്സിനെതിരെ പിടിച്ചു നിൽക്കുകയെന്നത് ആതിഥേയർക്ക് ഹിമാലയൻ ദൗത്യമാണ്.
എങ്കിലും കോച്ച് ഫെലിക്സ് സാഞ്ചസും, നായകൻ ഹസൻ അൽ ഹൈദോസും അവസാന പോരാട്ടത്തിലും പ്രതീക്ഷയോടെയാണ് കളത്തിലെത്തുന്നത്. മറൂൺ നിറത്തിൽ ഗാലറിയിൽ ഇരമ്പിയാർക്കുന്ന പതിനായിരങ്ങൾക്ക് അഭിമാനിക്കാൻ ഒരു വിജയമോ, സമനിലയോ സമ്മാനിക്കാൻ കഴിയുമോയെന്ന കാത്തിരിപ്പിലാണ് ആരാധകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.