Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightക്രൊയേഷ്യൻ കുതിപ്പ്

ക്രൊയേഷ്യൻ കുതിപ്പ്

text_fields
bookmark_border
ക്രൊയേഷ്യൻ കുതിപ്പ്
cancel

ത്തർ ലോകകപ്പിൽ ആദ്യമായി ഷൂട്ടൗട്ട് വിധിയെഴുതിയ കളിയിൽ സാമുറായി പോരാട്ടത്തെ കടന്ന് ക്രൊയേഷ്യ ക്വാർട്ടറിൽ. അധിക സമയത്തേക്കു നീട്ടിയെടുത്തിട്ടും വിജയ ഗോളിനരികെ ഇരു ടീമും വിയർത്തുനിന്നതോടെയാണ് പെനാൽറ്റി ഷൂട്ടൂട്ട് വിധി നിർണയിച്ചത്. ആദ്യ പകുതിയിൽ ഡെയ്സൺ മെയ്ദ ജപ്പാനുവേണ്ടിയും ഇടവേളക്കു ശേഷം പെരിസിച്ച് ക്രൊയേഷ്യക്കായും ഗോളുകൾ നേടി.

കാനഡയെ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം 4-1ന് തകർത്തുവിടുകയും ബെൽജിയം, മൊറോക്കോ ടീമുകളുമായി സമനില പാലിക്കുകയും ചെയ്താണ് ക്രൊയേഷ്യ ഗ്രൂപിലെ രണ്ടാമന്മാരായി നോക്കൗട്ടിലെത്തിയിരുന്നത്. മറുവശത്ത്, സ്‍പെയിൻ, ജർമനി എന്നീ കൊല കൊമ്പന്മാരെ മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ വരവ്. അതേ കളി തുടരാൻ തന്നെയാണ് തീരുമാനമെന്ന വിളംബരമായി കളി തണുപ്പിച്ച ജപ്പാൻ പകുതിയിലായിരുന്നു തുടക്കത്തിൽ കളി. ഒന്നിലേറെ അവസരങ്ങൾ ഈ സമയം ക്രൊയേഷ്യ സൃഷ്ടിക്കുകയും ചെയ്തു. ഗോളെന്നുറച്ച ഒന്നിലേറെ നീക്കങ്ങൾ ഗോളിയുടെ കരങ്ങളിൽ തട്ടിയും പ്രതിരോധ നിരയുടെ ഇടപെടലിലും വഴിമാറി.

ഇതിനൊടുവിലാണ് അവസാന മിനിറ്റുകളിൽ ജപ്പാൻ പടയോട്ടം ആരംഭിക്കുന്നത്. അതിവേഗം കൊണ്ട് ക്രൊയേഷ്യൻ മധ്യനിരയെയും ​​പ്രതിരോധത്തെയും പലവട്ടം മുനയിൽനിർത്തിയ ജപ്പാൻ താരങ്ങൾ നിരന്തരം അപകട സൂചന നൽകി. പല കാലുകൾ മാറിയെത്തി 41ാം മിനിറ്റിൽ ക്രൊയേഷ്യൻ വല കുലുങ്ങിയെന്ന് തോന്നിച്ചെങ്കിലും സ്കോർ ബോർഡ് ചലിച്ചില്ല. എന്നാൽ, എല്ലാം ഉറച്ചുകഴിഞ്ഞെന്ന മട്ടിൽ ആക്രമണത്തിന്റെ അലമാല തീർത്ത ജപ്പാൻ തൊട്ടുപി​റകെ ഗോൾ നേടി. ക്രൊയേഷ്യക്കെതിരെ ലഭിച്ച ​കോർണർ കിക്ക് പെനാൽറ്റി ബോക്സിലെ കൂട്ട​പ്പൊരിച്ചിലിൽ കാലിലെത്തിയ ഡെയ്സൻ ഗോളാക്കി മാറ്റുകയായിരുന്നു.

ഇടവേള കഴിഞ്ഞ് വീണ്ടും കളിയുണർന്ന മൈതാനത്ത് ഇരു ടീമുകളും ആക്രമണം കൊഴുപ്പിച്ചു. 46ാം മിനിറ്റിൽ ജപ്പാൻ വീണ്ടും വല കുലുക്കിയെന്ന് തോന്നി. അപകടമൊഴിവായ ആശ്വാസത്തിൽനിന്ന ക്രൊയേഷ്യൻ ഗോളിയെ ഞെട്ടിച്ച് അടുത്ത മിനിറ്റിൽ വീണ്ടും പന്തെത്തി. ഇത്തവണയും പ്രശ്നങ്ങളില്ലാതെ കരകടന്ന പന്ത് പിന്നീട് ജപ്പാൻ പകുതിയിലായി. ഏതുനിമിഷവും ഗൊൾ വീഴുമെന്ന് തോന്നിച്ച മനോഹര നിമിഷങ്ങൾ. 55ാം മിനിറ്റിൽ മനോഹരമായ ഹെഡർ ഗോളിൽ ഇവാൻ പെരിസിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. ജോസിപ് ജുറാനോവിച്ച് തുടക്കമിട്ട നീക്കം ഡിയാൻ ലവ്റെൻ ബോക്സിലേക്ക് നീട്ടിനൽകിയത് പെരിസിച്ച് വലയുടെ വലതുമൂലയിലേക്ക് കുത്തിയിടുകയായിരുന്നു. നീണ്ടുചാടിയിട്ടും ഗോളിയുടെ കൈകൾ സ്പർശിക്കാതെ പന്ത് വലയിൽ. ഇതോടെ, ആറു ഗോളുമായി ക്രൊയേഷ്യക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളെന്ന ഡേവർ സുകേറിനൊപ്പമെത്തി പെരിസിച്ച്.

ഗോൾ നേടിയ ആവേശം ഇരുടീമുകളെയും സമ്മർദത്തിലാക്കിയതോടെ കളിക്ക് വേഗം കൂടി. 58ാംമിനിറ്റിൽ ജപ്പാൻ നീക്കത്തിനൊടുവിൽ വറ്റാറു എൻഡോ 20 വാര അകലെനിന്ന് അടിച്ചത് ക്രോയേഷ്യൻ കാവൽക്കാരൻ ഡൊമിനിക് ലിവാകോവിച് ബാറിനു മുകളിലൂടെ കുത്തിയകറ്റി രക്ഷപ്പെടുത്തി. പിന്നെയും ജപ്പാൻ നീക്കങ്ങൾ പലതു കണ്ടു. തുല്യ വേഗത്തിൽ മറുവശത്തും ഗോളിയെ പരീക്ഷിച്ച് പെരിസിച്ചും കൂട്ടരും കയറിയിറങ്ങി. ഇരു ഗോളികൾക്കും പണിപ്പതു പണിയായി മാറിയ കളിയിൽ ഏതുനിമിഷവും എന്തും സംഭവിക്കുമെന്നതായിരുന്നു സ്ഥിതി. ആദ്യ പകുതിയിൽ ജപ്പാൻ ഒരു പണത്തൂക്കം ആധിപത്യം കാട്ടിയ കളിയുടെ രണ്ടാം പകുതിയിൽ പക്ഷേ, ക്രോയേഷ്യക്കായിരുന്നു ചെറിയ മുൻതൂക്കം. പന്തടക്കവും കളിയഴകും വഴിഞ്ഞൊഴുകിയ മൈതാനത്ത് കൊണ്ടും കൊടുത്തും ഇരുനിരയും അപകടം സൃഷ്ടിച്ചു. പ്രതിരോധം കടുത്തതോടെ അവസാന മിനിറ്റുകളിൽ കളി കൂടുതൽ പരുക്കനായി തുടങ്ങി. കൊവാസിച്ച് മഞ്ഞക്കാർഡ് കണ്ടതുൾപ്പെടെ റഫറിയുടെ ഇടപെടലുകളും കണ്ടു.

വിജയ ഗോൾ വീഴാതെ മുഴു സമയം പൂർത്തിയായതോടെ അധിക സമയത്ത് അവസാന എട്ടുകാരെ കണ്ടെത്താനായി വിധി. ആദ്യ പകുതിയിലേതിനു സമാനമായി ഏഷ്യൻനിരക്കു തന്നെയായിരുന്നു തുടക്കത്തിൽ മേൽക്കൈ. 113ാം മിനിറ്റിൽ സോളോ നീക്കത്തിനൊടുവിൽ ക്രൊയേഷ്യൻ പ്രതിരോധത്തിനിടയിലൂടെ ജപ്പാൻ താരം മിറ്റോമ പായിച്ച പൊള്ളുന്ന ഷോട്ട്​ ഗോളി ആയാസപ്പെട്ട് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. പിന്നെയും സാമുറായി വീര്യം പതഞ്ഞൊഴുകിയ മൈതാനത്ത് പ്രതിരോധിക്കാനും കിട്ടുന്ന അവസരം മുതലെടുത്ത് പ്രത്യാക്രമണം നടത്താനുമായിരുന്നു ​ക്രൊയേഷ്യൻ ശ്രമം.

ജപ്പാനെടുത്ത ആദ്യ കിക്ക് ക്രൊയേഷ്യൻ ഗോളി അനായാസം തടുത്തിട്ടപ്പോൾ ക്രൊയേഷ്യ ആദ്യ ഷോട്ടിൽ ലീഡ് പിടിച്ചു. അടുത്ത കിക്കിലും ജപ്പാൻ ഗോളിയുടെ കൈകളിലേക്ക് അടിച്ചുനൽകി. എന്നാൽ, ​വലതുവശത്തേക്കു വീണ ഗോളിയെ ശരിക്കും 'വീഴ്ത്തി' ക്രൊയേഷ്യൻ താരം വല കുലുക്കി. മൂന്നാം കിക്ക് ജപ്പാൻ ഗോളാക്കിയപ്പോൾ ക്രൊയേഷ്യൻ താരം പോസ്റ്റിലടിച്ചു. നാലാം കിക്കെടുത്ത ജപ്പാൻ താരത്തെയും ഗോളി കീഴടക്കിയതോടെ ക്രോട്ടുകൾ ജയം ഉറപ്പിച്ചു. ടീമിനായി നാലാം കിക്കെടുത്ത താരം വലയിലെത്തിച്ചതോടെ ടീം ആഘോഷവുമായി മൈതാനം നിറഞ്ഞു. ജപ്പാൻ നിരയിൽ മിനാമിനോ, മിറ്റോമ, യോഷിദ എന്നിവരുടെ ഷോട്ട് പാളിയപ്പോൾ അസാനോ മാത്രമാണ് വലയിലെത്തിച്ചത്. മറുവശത്ത്, വ്ലാസിച്, ബ്രോസോവിച്ച്, പസാലിച് എന്നിവർ വല കുലുക്കിയ ഷൂട്ടൗട്ടിൽ ലിവായ പോസ്റ്റിലിടിച്ച് നഷ്ടപ്പെടുത്തി. മൂന്നു ഷോട്ടുകൾ അനായാസം തടുത്തിട്ട ഗോളി ലിവാകോവിച്ച് ഇതോടെ ക്രൊയേഷ്യൻ വിജയത്തിലെ ഹീറോയായി.

ബ്രസീൽ- ദക്ഷിണ ​കൊറിയ മത്സര ജേതാക്കളാകും ക്രൊയേഷ്യക്ക് അവസാന എട്ടിലെ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShootoutQatar World CupCroatia beat Japan
News Summary - Qatar World Cup: Croatia beat Japan to reach Quarterfinals
Next Story