മെസ്സിയും സംഘവും പോരാട്ട ഭൂമിയിൽ
text_fieldsദോഹ: അബുദബിയിൽ നേടിയ അഞ്ചു ഗോൾ വിജയത്തിൻെറ മൊഞ്ചോടെ ഇതിഹാസതാരം ലോകകപ്പിൻെറ മണ്ണു തൊട്ടു. ബുധനാഴ്ച രാത്രിയിൽ യു.എ.ഇക്കെതിരെ നേടിയ തകർപ്പൻ വിജയത്തോടെ ആത്മവിശ്വാസം നിറച്ച് അർജൻറീന പട, നായകൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഇന്ത്യ ബാൻഡ് വാദ്യങ്ങളും ആരാധകരുടെ ആവേശവുമായി രാവുണർന്ന് കാത്തിരുന്നപ്പോൾ വൻ വരവേൽപ്പായിരുന്നു സൂപ്പർ താരത്തിന് ഖത്തറിലെ ആരാധകർ ഒരുക്കിയത്. രണ്ടരയോടെ ദോഹയിൽ വിമാനമിറങ്ങിയ മെസ്സിയും സംഘവും ടീം ബസിൽ നേരെ ബേസ് ക്യാമ്പായ ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തി.
അർജൻറീന ഫാൻ ഖത്തറിൻെറ നേതൃത്വത്തിൽ മലയാളികളും അർജൻറീനക്കാരും വിവിധ രാജ്യക്കാരുമായ 500ഓളം ആരാധകരും യൂണിവേഴ്സിറ്റ്ക്ക് പറുത്ത് തമ്പടിച്ച് ആഘോഷമാക്കി. കോച്ച് ലയണൽ സ്കലോണി, മറ്റു കോച്ചിങ് സ്റ്റാഫ്, ടീം അംഗങ്ങളായ എയ്ഞ്ചൽ ഡി മരിയ, പൗലോ ഡിബാല, റോഡ്രിഗോ ഡി പോൾ തുടങ്ങിയ താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചും, ഒരുനോക്കു കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുമായിരുന്നു അർരാത്രി മുതൽ മണിക്കൂറുകളോളം ആരാധകർ കാത്തു നിന്നത്.
ബുധനാഴ്ച രാത്രിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, സെനഗാൾ, വെയ്ൽസ് ടീമുകളും കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയിരുന്നു. അയൽക്കാരായ സൗദി അറേബ്യ, മുൻ ചാമ്പ്യന്മാരായ ജർമനി, കാനഡ, പോളണ്ട്, മെക്സികോ ടീമുകൾ വ്യാഴാഴ്ച ദോഹയിലെത്തും.