കന്തൂറയിലും ഇഗാലിലും വിദേശ കാണികളുടെ മുഹബത്ത്
text_fieldsദോഹ: വെള്ളയിൽ ചുവന്ന ചതുരക്കളങ്ങളോടെ കന്തൂറയും, തലപ്പാവായ ഖത്റയും വട്ടക്കെട്ടായ ഇഗാലും അണിഞ്ഞ് സൂഖ് വാഖിഫിലൂടെയും മെട്രോ സ്റ്റേഷനിലൂടെയും നടന്നുനീങ്ങുന്ന ക്രൊയേഷ്യൻ ആരാധകരുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ ലോകകപ്പ് വേദിയിൽനിന്നുള്ള വൈറൽ ദൃശ്യമാണ്.
മിഷൈരിബ് മെേട്രാ സ്റ്റേഷനിൽ ജോലിയിലേർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ച് തലപ്പാവ് അണിയാൻ സഹായം തേടുന്ന തെക്കനമേരിക്കൻ ആരാധകർ. വെള്ള കന്തൂറയും ഇഗാലും ഖത്റയുമണിഞ്ഞ് ദൂരക്കാഴ്ചയിൽ ഖത്തരിയോ സൗദിയോ എന്ന് സംശയിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ജപ്പാനിൽനിന്നും അർജൻറീനയിൽനിന്നും മെക്സികോയിൽനിന്നുമെത്തിയ കാണികൾ കളിയാസ്വദിക്കുന്ന കാഴ്ചകൾ ഇപ്പോൾ പതിവാണ്.
മുഖത്തും ശരീരത്തിലും ചായംപൂശിയും, പുതുമയുള്ള തൊപ്പിയും മുഖംമൂടികളും വെപ്പുമുടികളുമണിഞ്ഞ് ലോകകപ്പ് ഗാലറികളെ വർണാഭമാക്കുന്ന പതിവ് ചിത്രങ്ങളിൽനിന്നും വേറിട്ടതാണ് ഇപ്പോൾ ഖത്തറിലെ ഗാലറികളിൽനിന്നുള്ളത്. സൂഖ് വാഖിഫ്, ഫിഫ ഫാൻ സോൺ, ദോഹ കോർണിഷ് ഉൾപ്പെടെ ആഘോഷ വേദികളിൽ കന്തൂറയും ഇഗാലുമണിഞ്ഞ തെക്കനമേരിക്കക്കാർ പതിവുകാഴ്ചയായിരിക്കുന്നു.
ദോഹയിലെത്തിയശേഷം, അറബികളുടെ പരമ്പരാഗത വസ്ത്രമണിഞ്ഞവരാണേറെയും. ചിലരാവട്ടെ, അറബ് ലോകത്തെ ആദ്യ ലോകകപ്പ് എന്ന നിലയിൽ ഖത്തറിലേക്കുള്ള യാത്രാമധ്യേ ദുബൈയിൽനിന്നു വസ്ത്രങ്ങൾ വാങ്ങി എത്തുകയും ചെയ്തു.
മിഷൈരിബ് മെേട്രാ സ്റ്റേഷനു പുറത്തു കണ്ട കോസ്റ്ററീകൻ ആരാധകൻ എഡ്ഡി ഫാലസിനോട് എന്തിനാണ് അറബിവസ്ത്രം ധരിച്ചതെന്ന് ചോദ്യത്തിനുത്തരം വസ്ത്രം മാത്രമല്ല, ഭക്ഷണവും ജീവിതരീതിയുമെല്ലാം അറിയാനാണ് ഈ ലോകകപ്പിനെത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ജൂൺ മാസത്തിൽ ഇൻറർകോണ്ടിനെൻറൽ േപ്ലഒാഫ് മത്സരത്തിൽ കോസ്റ്ററീക കളിച്ചപ്പോഴും ഇതേ വേഷത്തിൽ എത്തിയതായി എഡ്ഡി. 'അറേബ്യൻ മണ്ണിലെ ഭക്ഷണവും വേഷവുമെല്ലാം ഞങ്ങൾക്ക് പുതുമയുള്ളതാണ്. ഞങ്ങളുടെ വേഷത്തിൽ ഇവിടെ ഗാലറിയിലെത്തുന്നതിൽ കാര്യമില്ല.
ഇവിടെ ഞങ്ങൾ അറബിയാവും. സുഹൃത്തുക്കൾ പരസ്പരം സഹായിച്ചാണ് തലപ്പാവ് കെട്ടിയത്. ഇത് മണിക്കൂറുകളോളം ഇങ്ങനെ നിലനിർത്താൻ പ്രയാസമാണ്' -എഡ്ഡി പറയുന്നു. 'ഫുട്ബാളിനൊപ്പം സഞ്ചരിക്കുമ്പോൾ ആ നാടും സംസ്കാരവും ഭക്ഷണരീതിയും അറിയാനുള്ള അവസരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പല രുചികളും പരീക്ഷിച്ചു' -ലോകകപ്പ് യാത്രയെക്കുറിച്ച് എഡ്ഡി പറഞ്ഞു.
മിഷൈരിബ് മെട്രോ സ്റ്റേഷൻ മുതൽ സൂഖ് വാഖിഫിലെയും മാളുകളിലെയും അറബ് വസ്ത്ര വിൽപന ശാലകളിലും കന്തൂറ, ഇഗാൽ, തലപ്പാവ് ഉൾപ്പെടെ വസ്ത്രങ്ങൾക്ക് തിരക്കനുഭവപ്പെടുന്നതായി വ്യാപാരികളും പറയുന്നു. 90 റിയാൽ മുതലാണ് ഇഗാലിന്റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.