ലോകകപ്പ് കാണികൾക്കിടയിൽ ഹിറ്റായി പായ്ക്കപ്പൽ യാത്ര
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനായി രാജ്യത്തെത്തുന്ന സന്ദർശകർക്കിടയിൽ സ്വീകാര്യതയേറി കോർണിഷിലെ പരമ്പരാഗത പായ്ക്കപ്പൽ പര്യടനം. ദൗ എന്നറിയപ്പെടുന്ന പായ്ക്കപ്പലുകൾ തേടിയുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് ബോട്ടുടമകൾ പറയുന്നു. ദൗ ടൂറിസം മേഖലയുടെ വളർച്ചയിൽ ലോകകപ്പ് വലിയ പങ്ക് വഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലോകകപ്പ് ആരംഭിച്ചതോടെ ഉപഭോക്താക്കളുടെയും സന്ദർശകരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായും വ്യാപാര വളർച്ച നേടിയതായും രണ്ട് ബോട്ട് ഓപറേറ്റർമാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
സാധാരണ ദിവസങ്ങളിൽ 500 മുതൽ 1000 റിയാൽ വരെയാണ് ലഭിക്കുന്നതെങ്കിലും ലോകകപ്പ് ആരംഭിച്ചതോടെ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും ഇപ്പോൾ പ്രതിദിനം 1500 മുതൽ 3000 റിയാൽ വരെ ലഭിക്കുന്നുണ്ടെന്നും ദൗ ഓപറേറ്ററായ ബിപൊൻ പറഞ്ഞു. ലോകകപ്പിനോടനുബന്ധിച്ച് 24 മണിക്കൂറും ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സമയവും സന്ദർശകരുണ്ടെന്നും ബിപൊൻ പറയുന്നു.
ബ്രസീൽ, അർജൻറീന, അൾജീരിയ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് കൂടുതലായെത്തുന്നത്. ഏറ്റവും കൂടുതൽ പേരും എത്തുന്നത് വൈകുന്നേരം നാല് മണിയോടെയാണ്. സൂര്യാസ്തമയവും സന്ധ്യയാകുന്നതോടെ വെളിച്ചം വീഴുന്ന ദോഹ വെസ്റ്റ്ബേ സ്കൈലൈനും ഏറ്റവും കൂടുതൽ ആകർഷിക്കുന്നതാതല ബിപൊൻ പറഞ്ഞു. ഒരു യാത്രക്കാരന് 20 മിനുട്ട് ദൗ റൈഡിന് 20 റിയാലാണ് ചാർജ്, മണിക്കൂറിന് 200 റിയാലും.
ദൗ വ്യാപാരത്തിൽ വലിയ വളർച്ചയുണ്ടായതിെൻറ സന്തോഷത്തിലാണ് മറ്റൊരു ബോട്ട് ഓപറേറ്ററായ ഷഹദുസ്സൻ. ഏഴ് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഷഹദുസ്സൻ പറയുന്നത്, ലോകകപ്പ് അടുത്തതോടെ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടായെന്നും അർജൻറീന, സൗദി അറേബ്യ, ഒമാൻ, ദുബായ് തുടങ്ങിയ നാടുകളിൽ നിന്നുള്ള സന്ദർശകരൊക്കെ ദൗ റൈഡിനായി എത്തുന്നുവെന്നുമാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സന്ദർശകർ കൂടുതലായി എത്തുന്നതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.