ചാമ്പ്യന്മാർക്ക് വമ്പൻ ജയം; ആസ്ട്രേലിയയെ തകർത്തത് 4-1ന്
text_fieldsദോഹ: കരീം ബെൻസേമയും പോൾ പോഗ്ബയും എൻഗോളോ കാന്റെയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പരിക്കേറ്റ് പുറത്തായിട്ടും തങ്ങൾ തളർന്നിട്ടില്ലെന്ന് തെളിയിച്ച് ലോക ചാമ്പ്യന്മാർ. ലോകകപ്പ് ഫുട്ബാളിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങിയ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആസ്ട്രേലിയയെ നിലംപരിശാക്കിയത്. ആദ്യം ഗോളടിച്ച് ആസ്‌ട്രേലിയ ഞെട്ടിച്ചെങ്കിലും ഒലിവർ ജിറൂഡ് രണ്ടുതവണയും അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവർ ഓരോ തവണയും ഫ്രാൻസിനായി വലകുലുക്കുക്കുകയായിരുന്നു.
ഒമ്പതാം മിനിറ്റിൽ തന്നെ ക്രെയ്ഗ് ഗുഡ്‌വിൻ ഫ്രഞ്ച് വലയിൽ പന്തെത്തിച്ചപ്പോൾ ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങൾക്കൊടുവിൽ 27ാം മിനിറ്റിൽ അഡ്രിയൻ റാബിയറ്റിലൂടെ ഫ്രാൻസ് തിരിച്ചടിച്ചു. ഗ്രീസ്മാൻ എടുത്ത കോര്‍ണര്‍ തിയോ ഹെര്‍ണാണ്ടസ് റാബിയോട്ടിന് മറിച്ച് നല്‍കുകയായിരുന്നു. റാബിയോട്ടിന്റെ ഹെഡര്‍ തടുക്കാൻ ഓസീസ് ഗോള്‍കീപ്പര്‍ മാത്യു റയാന്‍ കൈവെച്ചെങ്കിലും പന്ത് വലയിൽ കയറി. ഇതിന്റെ ആരവം അടങ്ങും മുമ്പ് ഒലിവർ ജിറൂഡിലൂടെ രണ്ടാം ഗോളും എത്തി. 32ാം മിനിറ്റിലായിരുന്നു ജിറൂഡിന്റെ തകർപ്പൻ ഗോൾ. ഒന്നാം പകുതി അവസാനിക്കുമ്പോൾ 2-1ന് മുന്നിലായിരുന്നു ഫ്രാൻസ്.
രണ്ടാം പകുതിയിൽ ആക്രമിച്ചു കളി തുടർന്ന ചാമ്പ്യന്മാർ 68ാം മിനിറ്റിൽ എംബാപ്പെയിലൂടെ മൂന്നാം ഗോളും നേടി. വലതുവശത്തുനിന്ന് ഡെംബലെ നൽകിയ മനോഹരമായ ക്രോസ് എംബാപ്പെ രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. മൂന്നാം ഗോളിന്റെ ചൂടാറും മുമ്പ് അടുത്ത ഗോളുമെത്തി. 70ാം മിനിറ്റിൽ ഇടതുവശത്തുനിന്ന് എംബാപ്പെ നൽകിയ ക്രോസ് ജിറൂഡ് ഹെഡറിലൂടെ തന്നെ വലയിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.