സൂപ്പർ കപ്പിൽ വീണ്ടും പി.എസ്.ജി മുത്തം; ആസ്റ്റൺ വില്ലയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
text_fieldsസാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജെർമൻ കിരീടം നിലനിർത്തി. സാൽസ്ബർഗിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പി.എസ്.ജിയുടെ വിജയം.
കഴിഞ്ഞ വർഷം മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാമിനെ പെനാൽറ്റിയിൽ വീഴ്ത്തി കിരീടം ചൂടിയ പി.എസ്.ജി, തുടർച്ചയായ രണ്ടാം തവണയാണ് സൂപ്പർ കപ്പിൽ മുത്തമിടുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബ് തങ്ങൾ തന്നെയാണെന്ന് അരക്കിട്ടുറപ്പിക്കുന്നതായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജിയുടെ ഈ വിജയം.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച ഒമ്പത് താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പി.എസ്.ജി ഇറങ്ങിയത്. മറുഭാഗത്ത് എമി മാർട്ടിനെസ് ഉൾപ്പെടെയുള്ള ലോകകപ്പ് താരങ്ങൾക്ക് വിശ്രമം നൽകിയ വില്ല പരിശീലകൻ ഉനൈ എമെറി, യുവതാരങ്ങൾക്ക് അവസരം നൽകി.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഇടത് വിങ്ങിലൂടെ മുന്നേറിയ ജോർജിയൻ താരം ഖ്വിച ക്വാററ്റ്സ്ഖീലിയയുടെ തകർപ്പൻ ഗോളിലൂടെ പി.എസ്.ജി മുന്നിലെത്തി. വില്ലയുടെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച പി.എസ്.ജിക്ക് കൂടുതൽ ഗോളുകൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് (45-ാം മിനിറ്റിൽ) ആസ്റ്റൺ വില്ല തിരിച്ചടിച്ചു. ക്യാപ്റ്റൻ ജോൺ മക്ഗിന്നിന്റെ പാസിൽ നിന്ന് കൗമാരതാരം ബ്രയാൻ മാജോയാണ് വില്ലയെ ഒപ്പമെത്തിച്ചത്. 17-കാരനായ മാജോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഗ്നെസ് അക്ലിയൂച്ചിന് പകരം ഉസ്മാൻ ഡെംബെലെയെ ലൂയിസ് എൻറിക്വെ കളത്തിലിറക്കി. ആസ്റ്റൺ വില്ലയും മികച്ച മുന്നേറ്റങ്ങൾ നടത്തിയതോടെ മത്സരം ആവേശകരമായി.
61-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ കുതിച്ചെത്തിയ ഡെസിറെ ഡൂവെ പി.എസ്.ജിയുടെ വിജയഗോൾ സ്വന്തമാക്കി. ആദ്യം അസിസ്റ്റന്റ് റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും, വാർ പരിശോധനയിൽ വില്ലയുടെ മാറ്റി ക്യാഷ് ഓൺസൈഡിലാണെന്ന് വ്യക്തമായതോടെ റഫറി ഗോൾ അനുവദിക്കുകയായിരുന്നു.
സമനില ഗോളിനായി ആസ്റ്റൺ വില്ല കിണഞ്ഞു ശ്രമിച്ചെങ്കിലും പി.എസ്.ജി ഗോളി മാറ്റ്‌വി സഫോനോവ് മികച്ച സേവുകളിലൂടെ രക്ഷകനായി. അവസാന പത്ത് മിനിറ്റിൽ ടാമി എബ്രഹാമിന് ലഭിച്ച മികച്ചൊരു അവസരവും ലക്ഷ്യത്തിലെത്തിക്കാനായില്ല.
"ഈ കിരീടനേട്ടം അത്ഭുതകരമാണ്. ഇതിന് മുൻപ് ചാമ്പ്യൻസ് ലീഗ് നേടേണ്ടതുണ്ട് എന്നതിനാൽ ഇത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങൾ തുടർച്ചയായ രണ്ടാം തവണയും ഇത് നേടിയിരിക്കുന്നു." - ഡൂവെ വ്യക്തമാക്കി.
പുതിയ സീസണിന് വിജയത്തോടെ തുടക്കം കുറിക്കാനായത് ടീമിന് കരുത്തേകുമെന്നും, തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് തങ്ങളുടെ ലക്ഷ്യമെന്നും പി.എസ്.ജി പരിശീലകൻ ലൂയിസ് എൻറിക്വെ വ്യക്തമാക്കി. സൊമാലിയൻ റഫറി ഒമർ അർതാനാണ് മത്സരം നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

