പീഡനക്കേസിൽ വിചാരണ നേരിടാൻ അഷ്റഫ് ഹക്കീമി; കോടതി ഉത്തരവ് ലോകകപ്പ് ആവേശത്തിനിടെ
text_fieldsവെഴ്സായ് : ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് പി.എസ്.ജിയുടെയും മൊറോക്കോയുടെയും സൂപ്പർതാരം അഷ്റഫ് ഹക്കിമി പീഡനക്കേസിൽ വിചാരണ നേരിടണമെന്ന് ഫ്രഞ്ച് അപ്പീൽ കോടതി ഉത്തരവിട്ടു. ലോകകപ്പിൽ മൊറോക്കോയുടെ നിർണായക മത്സരങ്ങൾ നടക്കാനിരിക്കെയാണ് താരത്തിന് തിരിച്ചടിയാകുന്ന കോടതി നടപടി. വിചാരണ നേരിടാനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഹക്കിമി നൽകിയ അപ്പീൽ കോടതി തള്ളുകയായിരുന്നു.
2023 മാർച്ച് മുതൽ ഹക്കിമി നേരിടുന്ന കേസിൽ, തനിക്കെതിരായ ആരോപണങ്ങൾ താരം പൂർണ്ണമായും നിഷേധിച്ചു. താൻ നിരപരാധിയാണെന്നും പ്രശസ്തിയുടെ പേരിൽ വേട്ടയാടപ്പെടുകയാണെന്നും ഹക്കിമി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.2023-ൽ പാരീസിലെ തന്റെ വസതിയിൽ വെച്ച് 24-കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്നതാണ് ഹക്കിമിക്കെതിരായ കേസ്. സംഭവത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യൽ സംഘം, വിചാരണ നടത്താൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടികൾ ആരംഭിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട നിയമനടപടികൾക്ക് ശേഷമാണ് കേസ് വിചാരണയിലേക്ക് കടക്കുന്നത്. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും, താൻ പ്രശസ്തനായതുകൊണ്ട് മാത്രമാണ് ഈ കേസ് ഇത്രത്തോളം വളർന്നതെന്നും ഹക്കിമി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. “ഞാൻ പ്രശസ്തനല്ലായിരുന്നെങ്കിൽ ഈ കേസ് എപ്പോഴോ തള്ളിക്കളഞ്ഞേനെ. സത്യം പുറത്തുവരുന്നതിനായി ഞാൻ വിചാരണയെ കാത്തിരിക്കുകയാണ്,” ഹക്കീമി വ്യക്തമാക്കി.
ഹക്കീമിയുടെ അഭിഭാഷകയായ ഫാനി കോളിൻ കോടതി ഉത്തരവിനെ വിമർശിച്ചു. അന്വേഷണത്തിൽ ഹക്കിമിക്ക് അനുകൂലമായ ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, സാധാരണ ഒരു കേസാണെങ്കിൽ ഇത് നേരത്തെ തന്നെ തള്ളേണ്ടതായിരുന്നുവെന്നും അവർ വാദിച്ചു. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും വിവരങ്ങൾ മറച്ചുവെച്ചതും കോടതി കണക്കിലെടുത്തില്ലെന്ന് പ്രതിഭാഗം ആരോപിക്കുന്നു.
അതേസമയം, കോടതി തീരുമാനം പരാതിക്കാരിക്ക് ആശ്വാസം നൽകുന്നതാണെന്ന് അവരുടെ അഭിഭാഷക റേച്ചൽ-ഫ്ലോർ പാർഡോ പ്രതികരിച്ചു. ഇത്തരമൊരു വിചാരണ ലൈംഗികാതിക്രമങ്ങൾക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് പ്രതീക്ഷ നൽകുമെന്നും അവർ പറഞ്ഞു. നിലവിൽ ലോകകപ്പ് ഫുട്ബോളിനായി മൊറോക്കോ ടീമിനൊപ്പമുള്ള ഹക്കീമി, സ്കോട്ട്ലൻഡിനെതിരായ മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഈ നിയമക്കുരുക്കിൽപ്പെട്ടിരിക്കുന്നത്. വിചാരണയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

