ലോകകപ്പ് ഫെെനലിന് വൈദ്യുതി മുടങ്ങില്ല; ഞായറാഴ്ച ഉയർന്ന വിലയ്ക്ക് അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: ഫുട്ബാൾ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ തടസ്സമില്ലാതെ കാണുന്നതിനായി ഞായറാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഫൈനൽ പോരാട്ടം നടക്കുന്ന ഞായറാഴ്ചത്തെ പീക്ക് സമയത്തെ തടസ്സങ്ങൾ ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന വിലയ്ക്ക് അധിക വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പരിഹരിക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന അപ്രഖ്യാപിത പവർകട്ട് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിലടക്കം മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് വലിയ ജനരോഷത്തിന് കാരണമാകുന്നുണ്ട്. കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ മുന്നറിയിപ്പില്ലാതെ കറണ്ട് പോകുന്നത് കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
വൈദ്യുതി മുടക്കം കാരണം ഇൻവെർട്ടറുകൾ പോലും ചാർജ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് പലയിടത്തും. ഓൺലൈൻ പഠനത്തെയും ആശുപത്രികളുടെ പ്രവർത്തനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുന്നു. നിരന്തരം കറണ്ട് പോകുന്നത് ചെറുകിട വ്യവസായങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പീക്ക് സമയങ്ങളിൽ 1200 മെഗാവാട്ടിലധികം അധിക വൈദ്യുതിയാണ് ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. കഴിഞ്ഞ ജൂലൈയിൽ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂനിറ്റായിരുന്നെങ്കിൽ, ഇത്തവണയത് 78 ദശലക്ഷമായി ഉയർന്നു. ഇതിനൊപ്പം അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും പ്രതിസന്ധി ഇരട്ടിയാക്കി. വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയും കെ.എസ്.ഇ.ബിക്കുമേലിലുണ്ട്.
നിലവിൽ പീക്ക് സമയങ്ങളിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ പ്രതിസന്ധി മറികടക്കാൻ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (SECI) നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി പദ്ധതിയിടുന്നുണ്ട്. ഇതിനായി 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷൻ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് പൂർണ്ണമായ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ആവശ്യമായ വൈദ്യുതി മുൻകൂട്ടി വാങ്ങി സർക്കാർ ഉത്തരവാദിത്തം നിർവഹിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

