ഇന്ത്യൻ ടീമിൽനിന്ന് താരങ്ങളെ പിൻവലിച്ച് മോഹൻ ബഗാൻ
text_fieldsകൊൽക്കത്ത: ലണ്ടനിൽ നടക്കാനിരിക്കുന്ന യൂനിറ്റി കപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തങ്ങളുടെ ഏഴ് കളിക്കാരെയും തിരിച്ചുവിളിച്ചു. ഫിഫ വിൻഡോക്ക് പുറത്ത് നടക്കുന്ന മത്സരങ്ങളിൽ കളിക്കാർക്ക് പരിക്കേറ്റാൽ ക്ലബിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് തീരുമാനം. യൂനിറ്റി കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് ഔദ്യോഗിക ഫിഫ അന്താരാഷ്ട്ര ജാലകം (ജൂൺ ഒന്ന്) തുടങ്ങുന്നതിന് മുമ്പാണ്. ഫിഫ നിയമപ്രകാരം ഔദ്യോഗിക തീയതിക്കുമുമ്പ് പരിക്കേറ്റാൽ ക്ലബുകൾക്ക് യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ല.
സഹൽ അബ്ദുൽ സമദ്, ലിസ്റ്റൺ കൊളാസോ, മൻവീർ സിങ്, ലാലെങ്മാവിയ റാൽട്ടെ (അപുയ), അനിരുദ്ധ് ഥാപ്പ, അഭിഷേക് സിങ്, വിശാൽ കൈത് എന്നീ താരങ്ങളെയാണ് ബഗാൻ പിൻവലിച്ചത്. കളിക്കാർക്ക് ദേശീയ ടീമിനായി കളിക്കാൻ സ്വന്തം താൽപര്യപ്രകാരം പോകാമെന്ന് ബഗാൻ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റാൽ ചികിത്സാ ചെലവുകളോ കളിക്കാരുടെ ശമ്പളമോ ക്ലബ് വഹിക്കില്ല. നേരത്തേ, സുഭാശിഷ് ബോസ്, ആഷിഖ് കുരുണിയൻ തുടങ്ങിയ താരങ്ങൾക്ക് ദേശീയ ടീമിനായി കളിക്കുമ്പോൾ പരിക്കേറ്റിരുന്നു. അന്ന് ഫുട്ബാൾ ഫെഡറേഷനിൽ നിന്ന് കൃത്യമായ പിന്തുണയോ നഷ്ടപരിഹാരമോ ലഭിക്കാതിരുന്നതാണ് ക്ലബിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

