Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയിസം തുടരുന്നു!...

മെസ്സിയിസം തുടരുന്നു! ഇരട്ട ഗോളും അസിസ്റ്റുമായി മെസ്സി; ലീഗ്സ് കപ്പിൽ ഇന്റർ മയാമിക്ക് തകർപ്പൻ തുടക്കം

text_fields
bookmark_border
മെസ്സിയിസം തുടരുന്നു! ഇരട്ട ഗോളും അസിസ്റ്റുമായി മെസ്സി; ലീഗ്സ് കപ്പിൽ ഇന്റർ മയാമിക്ക് തകർപ്പൻ തുടക്കം
cancel

മയാമി: ഫിഫ ലോകകപ്പിന് ശേഷമുള്ള തന്റെ ആദ്യ സ്റ്റാർട്ടിങ് ഇലവൻ മത്സരത്തിൽ തന്നെ ചരിത്ര റെക്കോർഡുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലീഗ്‌സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ അത്‌ലറ്റിക്കോ സാന് ലൂയിസിനെ 4-2 എന്ന സ്കോറിന് തകർത്ത് ഇന്റർ മയാമി വിജയം കുറിച്ചപ്പോൾ, മത്സരത്തിൽ ഇരട്ട ഗോൾ നേടിയ മെസ്സി ടൂർണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനായി മാറി.

മത്സരത്തിന്റെ 11, 44 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഇതോടെ ലീഗ്‌സ് കപ്പിൽ 12 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ തികച്ച മെസ്സി, ലോസ് ആഞ്ചലസ് എഫ്.സി താരം ഡെനിസ് ബൊവാംഗയെ (13 ഗോളുകൾ) മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മയാമിയിലെ ന്യൂ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ഡേവിഡ് റോഡ്രിഗസിന്റെ ഹെഡ്ഡറിലൂടെ സാന് ലൂയിസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 11-ാം മിനിറ്റിൽ നോഹ അല്ലന്റെ മികച്ച ക്രോസിൽ നിന്ന് മനോഹരമായ ഫസ്റ്റ്-ടൈം വോളിയിലൂടെ മെസ്സി മയാമിയെ ഒപ്പമെത്തിച്ചു. 26-ാം മിനിറ്റിൽ വെനസ്വേലൻ മിഡ്ഫീൽഡർ തെലാസ്കോ സെഗോവിയയിലൂടെ മയാമി മത്സരത്തിൽ ആദ്യമായി മുന്നിലെത്തി.

ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ (44-ാം മിനിറ്റ്) നോഹ അല്ലന്റെ പാസ് ബോക്സിനുള്ളിൽ നിന്ന് വലയിലെത്തിച്ച് മെസ്സി തന്റെ രണ്ടാം ഗോളും നേടി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മെസ്സി എടുത്ത കോർണർ കിക്ക് തലകൊണ്ട് ലക്ഷ്യത്തിലെത്തിച്ച് പ്രതിരോധ താരം മൈക്കൽ മയാമിയുടെ ലീഡ് 4-1 ആയി ഉയർത്തി.

മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കിയ ഡിഫൻഡർ നോഹ അല്ലന്റെ പ്രകടനവും നിർണായകമായി. രണ്ടാം പകുതിയിൽ റഫാ ലോറെന്റെ സാന് ലൂയിസിന്റെ രണ്ടാം ഗോൾ കണ്ടെത്തി. മോശം കാലാവസ്ഥയും മിന്നലും കാരണം രണ്ടാം പകുതിയിൽ മത്സരം 30 മിനിറ്റോളം തടസ്സപ്പെട്ടിരുന്നു.

സ്പെയിനെതിരായ ഫിഫ ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം മെസ്സി ഇന്റർ മയാമിയുടെ ആദ്യ ഇലവനിൽ തിരിച്ചെത്തുന്ന ആദ്യ മത്സരമായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച കൊളംബസ് ക്രൂവിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി 37 മിനിറ്റ് കളിച്ചിരുന്നു.

2023-ൽ മയാമിയിൽ എത്തിയ ഉടൻ തന്നെ ടീമിന് ലീഗ്സ് കപ്പ് കിരീടം നേടിക്കൊടുത്ത മെസ്സി, കഴിഞ്ഞ വർഷം ടീമിനെ ഫൈനലിലും എത്തിച്ചിരുന്നു. ഈ വിജയത്തോടെ എല്ലാ മത്സരങ്ങളിലുമായി ഇന്റർ മയാമിയുടെ തോൽവിയില്ലാത്ത കുതിപ്പ് എട്ട് മത്സരങ്ങളായി നീണ്ടു.

കഴിഞ്ഞ വർഷത്തെ ഫൈനലിന് ശേഷം എതിർ ടീം സ്റ്റാഫുമായുണ്ടായ സംഘർഷത്തെ തുടർന്ന് ആറ് മത്സരങ്ങളിൽ വിലക്ക് നേരിടുന്ന സൂപ്പർ താരം ലൂയിസ് സുവാറസ് ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്.

"കടുത്ത ചൂടും ഉയർന്ന ആർദ്രതയുമുള്ള പ്രതികൂല കാലാവസ്ഥയിൽ കളിക്കാർ കാണിച്ച വീര്യവും പരിശ്രമവും അഭിനന്ദനാർഹമാണ്. ഈ വിജയം ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്," എന്ന് മത്സരശേഷം ഇന്റർ മയാമി ഇടക്കാല പരിശീലകൻ ഗില്ലെർമോ ഹോയോസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessigoalInter MiamiLeagues Cup
News Summary - Messi Sets Leagues Cup Scoring Record as Inter Miami Win 4-2
Next Story