'സാവിയുടെ കിരീടനേട്ടം ഞങ്ങളെ പെരുവഴിയിലാക്കി'
text_fieldsജീവിതത്തിലാദ്യമായി പിന്തുണച്ച ടീം കപ്പ് സ്വന്തമാക്കിയ 94 മുതലാണ് ലോകകപ്പിന്റെ കാഴ്ചക്കാരനായത്. കേബിള്‍ ടി.വി കണക്ഷനൊന്നും എത്താത്ത കുറ്റ്യാടിയിലെ വേളം ഗ്രാമത്തില്‍ കളി കാണല്‍ ശ്രമകരമായിരുന്നു. കിലോമീറ്ററുകള്‍ അപ്പുറം പോയാലേ കാണാനാവൂ എന്നതിനാല്‍ 1994ൽ കണ്ടത് സെമിയും ഫൈനലുമായിരുന്നു. ലൈവ് ആയി മത്സരം കാണുന്നതിനേക്കാള്‍ വലിയ അനുഭൂതിയായിരുന്നു അടുത്ത ദിവസത്തെ പത്രങ്ങളുടെ സ്പോർട്സ് പേജിൽ വരുന്ന റിപ്പോർട്ടുകളുടെ വായന. അതിനായി വായനശാലയിൽ കിട്ടുന്ന എല്ലാ പത്രങ്ങളിലും സമയമെത്രയും ചെലവാക്കാന്‍ ഒരു മടിയുമില്ലായിരുന്നു.
1998ൽ ഫ്രാൻസിൽ പന്തുരുളുമ്പോൾ റൊണാള്‍ഡോയും കാര്‍ലോസും അടങ്ങിയ ബ്രസീൽ ടീം കിരീടമുയർത്താൻ ശേഷിയുള്ളവരായിരുന്നു. ലോകകപ്പിന് കിക്കോഫ് കുറിക്കുംമുമ്പേ പത്രങ്ങള്‍ ഇറക്കുന്ന ലോകകപ്പ് സ്പെഷല്‍ നേരത്തേ വാങ്ങിവെച്ച് ഓരോ ടീമിനെയും പഠിച്ചും അറിഞ്ഞുമായിരുന്നു ഒരുക്കം. ഫൈനലില്‍ സിദാനെന്ന അതികായന്റെ പട്ടാഭിഷേകത്തില്‍ റൊണാള്‍ഡോയും കൂട്ടരും ചാരമാകുന്നത് കാണാനായിരുന്നു വിധി. ഹീറോ ആയി മനസ്സില്‍ കേറിയ സിദാനുവേണ്ടി അന്നു മുതല്‍ തുടങ്ങിയ ആര്‍പ്പുവിളി തുടര്‍ന്നുവന്ന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍തന്നെ നിര്‍ത്തി ബ്രസീലിലേക്ക് മാറ്റിപ്പിടിച്ചതിനാല് വീണ്ടും ഇഷ്ടടീമിന് കപ്പ് കിട്ടുന്ന സുഖം അനുഭവിക്കാനായി.
പക്ഷേ, നാലുവർഷം കഴിഞ്ഞ് 2006ൽ ജർമനിയിൽ പന്തുരുണ്ടു തുടങ്ങിയപ്പോൾ വീണ്ടും സിദാനായി പ്രിയപ്പെട്ടവൻ. മികച്ച ടീമുമായി അവർ നടത്തിയ ജൈത്രയാത്രയിൽ കപ്പും മോഹിച്ചു. എന്നാൽ, ഫൈനലിന്റെ പാതിരാവില്‍ കാത്തിരുന്നത് മറ്റരാസിയെ ഇടിച്ചുവീഴ്ത്തി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേക്ക് നടന്നകലുന്ന ഇതിഹാസ നായകനായിരുന്നു. അത് ഓര്‍ക്കുമ്പോള്‍ ഇന്നുമൊരു കാളലാണ്. മറ്റരാസിയുടെ പ്രകോപനമാണ് സിദാനെ ക്ഷുഭിതനാക്കിയതെന്നറിഞ്ഞ്, കളി കഴിഞ്ഞയുടനെ വേളത്തെ ആണ്ടി മാഷുടെ ഓഫിസ്റൂമില്നിന്ന് തുടങ്ങി പ്രതിഷേധം. ഞങ്ങള്‍ ആറു പേര് ഗ്രാമത്തിലെ ഇടവഴിയിലൂടെ ജനലക്ഷങ്ങളുടെ വികാരവായ്പുകള്‍ ആവാഹിച്ച് തൊണ്ടപൊട്ടുമാറുച്ചത്തില്‍ നട്ടപ്പാതിരക്ക് വിളിച്ചുപറഞ്ഞു. ആബിദിന്റെയും സുദിയുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനം കളിയോര്‍മയിൽ ഇന്നുമൊരു ജ്വലിക്കുന്ന ആവേശമാണ്.
ജീവിതത്തിലെ മറക്കാനാവാത്ത ലോകകപ്പ് 2010ലേതായിരുന്നു. കളി മികവല്ല കൈയിലിരിപ്പാണതിനു കാരണമായത്. ഷാര്‍ജയിലെ ബാച്ചിലര്‍ ലൈഫിന്റെ സകല സ്വാതന്ത്ര്യവും അനുഭവിക്കുന്നതിനിടയില്‍ വിരുന്നെത്തിയ ലോകകപ്പ് ആദ്യമായി സ്വന്തം തട്ടകത്തിലിരുന്ന് കാണുന്നതിന്റെ അഹങ്കാരവുമുണ്ടായിരുന്നു. സാവിയും കൂട്ടരും കലാശക്കളിയില്‍ മുന്നേറിയത് റൂമിലെ ഫാൻ ഫൈറ്റിന്റെ മുറുക്കത്തില്‍ പരിസരം മറന്ന് ശബ്ദത്തില്‍ ആഘോഷിച്ചപ്പോള്‍, കുടുംബങ്ങൾ ധാരാളം താമസിക്കുന്ന കെട്ടിടത്തിൽ അതൊരു ക്രമസമാധാന പ്രശ്നമായി. ആ ബില്‍ഡിങ്ങിലെ വിരലിലെണ്ണാവുന്ന ബാച്ചിലർ റൂമുകളുടെ വാസത്തിന് അതോടെ അവസാനമായി. സാവിയും കൂട്ടരും കപ്പുമായി തലയുയര്‍ത്തി ദക്ഷിണാഫ്രിക്കയില്‍ നിന്ന് സ്പെയിനിലിറങ്ങുന്ന സമയംതന്നെ ഞങ്ങള്‍ പെട്ടിയും കിടക്കയുമായി പെരുവഴിയിലേക്കും ഇറങ്ങി.
പതിറ്റാണ്ടുകളായി ഫുട്ബാളെന്നാൽ അര്‍ജന്റീനയും മെസ്സിയുമാണ്. പതിനൊന്ന് വര്‍ഷമായി ഖത്തറിലെത്തിയിട്ട്. അന്നു മുതല്‍ കാത്തിരിക്കുന്നത് ഈ ലോകകപ്പിനാണ്. ഒരു വർഷം മുമ്പ് കോപ്പ കിരീടം ഉയർത്തിയതുപോലെ ഖത്തറിന്റെ മണ്ണില്‍ മെസ്സി കപ്പ് ഉയര്‍ത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ. ലോകകപ്പിന് വളന്റിയറായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും ഉണ്ട്. ഞങ്ങളൊക്കെ സംഘാടകരായിരുന്ന ലോകകപ്പിലായിരുന്നു മെസ്സി കപ്പുയര്ത്തിയതെന്ന് വരുംതലമുറയോട് ആധികാരികമായി പറഞ്ഞുകൊടുക്കാൻ ഭാഗ്യമുണ്ടാവണേ എന്ന പ്രാർഥനയിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.