സ്റ്റേഡിയംപോലെ കളിക്കാഴ്ചയുമായി മീഡിയ സെന്റർ
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 12,300 മാധ്യമ പ്രതിനിധികളാണ് ഖത്തറിലെ കളിയുത്സവം പകർത്താനായെത്തുന്നത്. റഷ്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ മുൻകാലങ്ങളിൽ ഓരോ വേദികൾക്കിടയിൽ 500ഉം ആയിരവും കി.മീ. സഞ്ചരിച്ച മാധ്യമപ്രവർത്തകർക്ക് ഖത്തറിൽ ഒരേയിടത്ത് താമസിച്ച് മുഴുവൻ കളികളും റിപ്പോർട്ട് ചെയ്യാമെന്ന സൗകര്യമുണ്ട്. അതിനൊപ്പമാണ് സ്റ്റേഡിയത്തിലെത്തി മത്സരം കാണാൻ കഴിയാത്തവർക്ക് പ്രധാന മീഡിയ സെന്ററിൽ സ്റ്റേഡിയംപോലെ സൗകര്യത്തിൽ കളികാണാൻ സംവിധാനമൊരുക്കി സംഘാടകർ ഞെട്ടിക്കുന്നത്.
ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ് (ക്യു.എൻ.സി.സി) പ്രധാന മീഡിയ സെന്റർ സജ്ജീകരിക്കുന്നത്. ഇവിടെ കളി കാണാൻ സജ്ജമാക്കുന്നത് വെർച്വൽ സ്റ്റേഡിയവും. ഫിഫയുടെ ലോക കപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് മാധ്യമങ്ങള്‍ക്കായി മീഡിയ സെന്ററില്‍ വെര്‍ച്വല്‍ സ്റ്റേഡിയം ഒരുക്കുന്നത്. സ്റ്റേഡിയത്തിലെ അതേ ആവേശവും അനുഭവവും കാണികൾക്ക് സമ്മാനിക്കുന്നതാണ് അത്യാധുനിക സാങ്കേതിക വിദ്യയയിൽ സജ്ജമാക്കുന്ന വെർച്വൽ സ്റ്റേഡിയമെന്ന് ഫിഫ ചീഫ് ഓപറേറ്റിങ് ഓഫിസർ കോളിൻ സ്മിത്ത് കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വെര്‍ച്വല്‍ സ്റ്റേഡിയത്തിന് പുറമെ ടൂര്‍ണമെന്റ്, കോര്‍പറേറ്റ് വാര്‍ത്തസമ്മേളനങ്ങള്‍ക്കുള്ള ഹാളുകള്‍, റൗണ്ട് ടേബിളുകള്‍, അഭിമുഖം നടത്താനുള്ള മുറികള്‍, സ്റ്റുഡിയോകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും മീഡിയ സെന്ററിലുണ്ട്. എട്ട് സ്റ്റേഡിയങ്ങളിലേക്ക് യാത്രക്കുള്ള ബസ് സൗകര്യവും ഉണ്ടാകും. ടെലിവിഷന്‍ ചാനലുകള്‍ക്കായുള്ള ഇന്റര്‍നാഷനല്‍ ബ്രോഡ്കാസ്റ്റ് സെന്ററില്‍ (ഐ.ബി.സി) 78ലധികം മീഡിയ റൈറ്റ് ലൈസന്‍സികള്‍ ഉണ്ടാകും.
ഏഴ് ഔട്ട്‌സൈഡ് പ്രസന്റേഷന്‍ സ്റ്റുഡിയോകളും ഇവിടെയുണ്ട്. ഫിഫ അക്രഡിറ്റേഷന്‍ ലഭിച്ചവര്‍ക്കുള്ള മീഡിയ സെന്ററിന് പുറമെ ആതിഥേയ രാജ്യമായ ഖത്തറിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചവര്‍ക്കായും മിശൈരിബില്‍ പ്രത്യേക മീഡിയ സെന്ററുണ്ട്. ഫിഫ അക്രഡിറ്റേഷന്‍ ലഭിക്കാത്തവര്‍ക്കാണ് ഖത്തറിന്റെ അക്രഡിറ്റേഷന്‍ (ഹോസ്റ്റ് കണ്‍ട്രി അക്രഡിറ്റേഷന്‍) ലഭിക്കുന്നത്. നിലവില്‍ 2,700 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.