പെനാൽറ്റി ഗോളിൽ ജയിച്ചുകയറി ബാഴ്സ, റയലുമായുള്ള ലീഡ് ഒമ്പതാക്കി; ആശങ്കയായി യമാലിന്‍റെ പരിക്ക്
text_fieldsസ്പാനിഷ് ലാ ലിഗയിൽ കിരീടത്തിലേക്ക് ഒന്നുകൂടി അടുത്ത് ബാഴ്സലോണ. സെൽറ്റ വിഗോയുടെ വെല്ലുവിളി ഒരു ഗോളിന് മറികടന്ന കറ്റാലൻസ്, പോയന്‍റ് പട്ടികയിൽ രണ്ടാമതുള്ള റയലുമായുള്ള ലീഡ് ഒമ്പതാക്കി ഉയർത്തി.
മത്സരത്തിന്‍റെ 40ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യുവതാരം ലമീൻ യമാലാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ബോക്സിനുള്ളിലേക്ക് കുതിച്ചുകയറിയ യമാലിനെ സെൽറ്റ താരം യോയൽ ലാഗോ വീഴ്ത്തിയതിനാണ് ടീമിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത യമാൽ പന്ത് അനായാസം വലയിലാക്കി. ഗോൾ നേടിയതിന് തൊട്ടുപിന്നാലെ പരിക്കേറ്റ് താരം ഗ്രൗണ്ട് വിട്ടത് ടീമിന് തിരിച്ചടിയായി.
ഇടത് കാലിലെ ഹാംസ്ട്രിങ്ങിന് (hamstring) കടുത്ത വേദന അനുഭവപ്പെട്ട 18കാരനായ യമാൽ മൈതാനത്ത് ഇരുന്നു. തുടർന്ന് വൈദ്യസംഘമെത്തി പരിശോധിച്ചതിനു പിന്നാലെ താരം ഗ്രൗണ്ട് വിടുകയായിരുന്നു. പകരം റൂണി ബാഡ്‌ജി കളത്തിലിറങ്ങി. അടുത്ത മാസം റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസികോ മത്സരത്തിൽ യമാലിന് കളിക്കാനാകുമോ എന്ന ആശങ്കയിലാണ് ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്. സീസണിൽ ലാ ലിഗയിൽ 16 ഗോളുകളും 11 അസിസ്റ്റുകളും നേടി മികച്ച ഫോമിലാണ് യമാൽ.
നിലവിലെ ചാമ്പ്യന്മാരായ ബാഴ്സക്കും ചിരവൈരികളായ റയലിനും ലീഗിൽ ഇനി ആറ് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാമതുള്ള ബാഴ്സക്ക് 32 മത്സരങ്ങളിൽനിന്ന് 82 പോയന്‍റും റയലിന് 32 മത്സരങ്ങളിൽനിന്ന് 73 പോയന്‍റും. ഇരുടീമുകളും ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായിരുന്നു. ലമായിന്‍റെ പരിക്ക് എത്രയും വേഗം ഭേദമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വിശദമായി പരിശോധനകൾ നടത്തിയാൽ മാത്രമേ പരിക്കിന്റെ ഗൗരവം വ്യക്തമാകൂവെന്നും സഹതാരം പെഡ്രി പറഞ്ഞു. അതേസമയം, ലാലിഗയിൽ വിജയ വഴിയിൽ തിരിച്ചെത്തി റയൽ മഡ്രിഡ്.
ഡെപോർട്ടിവോ അലാവസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. സാൻഡിയാഗോ ബെർണാബ്യൂവിലെ സ്വന്തം കാണികൾക്കു മുന്നിൽ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും (30) വിനീഷ്യസ് ജൂനിയറും (50) സ്കോർ ചെയ്തു. കളി തീരാൻ നേരം ടോണി മാർട്ടിനെസിലൂടെ (90+3) അലാവസ് ആശ്വാസ ഗോൾ നേടി. ബുധനാഴ്ച രാത്രി സെൽറ്റ വിഗോയെ പട്ടികയിൽ ഒന്നാമന്മാരായ ബാഴ്സലോണ (79) നേരിടാനിരിക്കെ ലീഡ് വ്യത്യാസം ആറാക്കി കുറക്കാൻ റയലിനായി (73). ലാലിഗയിൽ മയ്യോർക്കയോട് തോറ്റതിന് പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് ഇരുപാദങ്ങളിലും പരാജയപ്പെട്ടിരുന്നു റയൽ. ഇടക്ക് ജിറോണയോട് സമനിലയും വഴങ്ങി.
അത്‌ലറ്റിക്കോ മഡ്രിഡിന്റെ ലീഗിൽ ദയനീയ പ്രകടനം തുടരുകയാണ്. ലാ ലിഗയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന എൽഷെയോട് (Elche) 2-3 എന്ന സ്കോറിന് ടീം പരാജയപ്പെട്ടു. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ അത്‌ലറ്റിക്കോ നേരിടുന്ന ഏഴാമത്തെ തോൽവിയാണിത്.
അത്‌ലറ്റിക്കോയുടെ അർജന്റൈൻ വിങ്ങർ നിക്കോളാസ് ഗോൺസാലസ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടി (10ാം മിനിറ്റിൽ) ടീമിന് ലീഡ് നൽകി. റോഡ്രി മെൻഡോസയുടെ ബാക്ക്ഹീൽ പാസ്സിൽ നിന്നായിരുന്നു ഈ ഗോൾ. എന്നാൽ, 18ാം മിനിറ്റിൽ ഡേവിഡ് അഫെൻഗ്രൂബറിലൂടെ (David Affengruber) എൽഷെ സമനില പിടിച്ചു. 30ാം മിനിറ്റിൽ അത്‌ലറ്റിക്കോ താരം തിയാഗോ അൽമാഡ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. അഫെൻഗ്രൂബറെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനായിരുന്നു റെഡ് കാർഡ്.
പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആന്ദ്രേ സിൽവ എൽഷെയെ മുന്നിലെത്തിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടും അത്‌ലറ്റിക്കോ പൊരുതി. നിക്കോളാസ് ഗോൺസാലസ് 34ാം മിനിറ്റിൽ വീണ്ടും വലകുലുക്കി ടീമിനെ ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാൻ 15 മിനിറ്റ് ബാക്കിയുള്ളപ്പോൾ ആന്ദ്രേ സിൽവ തന്റെ രണ്ടാം ഗോൾ നേടി എൽഷെക്ക് ആവേശകരമായ വിജയം സമ്മാനിച്ചു. ചാമ്പ്യൻസ് ലീഗിൽ സെമിയിൽ ആഴ്സനലിനെ നേരിടാനിരിക്കെ, ടീമിന്റെ മനോവീര്യം വീണ്ടെടുക്കുക എന്നത് സിമിയോണിക്ക് വലിയ വെല്ലുവിളിയാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

