ജംഷഡ്പൂർ എഫ്.സി പിരിച്ചുവിടരുത്; വൈകാരിക അഭ്യർഥനയുമായി താരങ്ങൾ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറാനും സീനിയർ ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുമുള്ള തീരുമാനം പുനപരിശോധിക്കണമെന്ന വൈകാരിക അഭ്യർഥനയുമായി ജംഷഡ്പൂർ എഫ്.സി താരങ്ങൾ. ക്ലബ് ഉടമകളായ ടാറ്റ ഗ്രൂപ്പിനോട് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു താരങ്ങളുടെ അഭ്യർഥന.
സെപ്റ്റംബർ 4ന് ആരംഭിക്കുന്ന ഐ.എസ്.എല്ലിന്‍റെ അടുത്ത സീസണിലേക്കുള്ള പങ്കാളിത്ത ഫീസ് അടക്കാനുള്ള സമയപരിധി കഴിഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷം ഐ.എസ്.എല്ലിൽ നിന്ന് പിന്മാറുന്നതായി ജംഷഡ്പൂർ എഫ്.സി പ്രഖ്യാപിച്ചിരുന്നു. കൂടാതെ സീനിയർ ടീമിനെ അവസാനിപ്പിക്കാൻ തീരുമാനിച്ചതായും വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ ദേശീയ ടീമിലെ രണ്ട് സീനിയർ താരങ്ങളായ ആൽബിനോ ഗോമസ്, നിഖിൽ ബാർല ഉൾപ്പെടെയുള്ളവരാണ് ഐ.എസ്.എൽ ഒരു ടൂർണമെന്റ് മാത്രമല്ലെന്നും ഒരു തലമുറക്ക് മുന്നേറാനുള്ള വലിയ വേദിയാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
പുതിയ ഐ.എസ്.എൽ സീസണിലേക്കുള്ള പങ്കാളിത്ത ഫീസ് അടക്കാനുള്ള സമയപരിധി കഴിഞ്ഞതിന് പിന്നാലെയാണ് ജംഷഡ്പൂർ എഫ്.സി ലീഗിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ടാറ്റ ഗ്രൂപ്പ് ഇത്തരമൊരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തീരുമാനം മാറ്റി ഐ.എസ്.എല്ലിൽ തുടരണമെന്നും കാരണം ഇത് ഒരു വലിയൊരു വേദിയാണെന്നും താരങ്ങൾ പറഞ്ഞു. ജംഷഡ്പൂർ എഫ്.സി തങ്ങൾക്ക് ഒരു വികാരമാണെന്നും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ടെന്നും തീരുമാനം പുനപരിശോധിച്ച് മാറ്റുമെന്നാണ് പ്രതീക്ഷയെന്നും താരങ്ങൾ കൂട്ടിചേർത്തു. ഒരുപാട് യുവതാരങ്ങൾ ക്ലബിനെയും സംവിധാനത്തെയും പ്രതീക്ഷയോടെയാണ് കാണുന്നത്. മികച്ച സൗകര്യങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും നല്ല ക്ലബുകളിൽ ഒന്നാണ് ജംഷഡ്പൂർ എഫ്.സി. ഇവിടെ എത്തി കളിക്കുക എന്നത് പലരുടെയും സ്വപ്നമാണ് -താരങ്ങൾ സൂചിപ്പിച്ചു. യുവതാരങ്ങൾക്ക് ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കുന്നതിൽ ജംഷഡ്പൂർ എഫ്.സിയുടെ പങ്ക് വലുതാണെന്നും അവർ കൂട്ടിചേർത്തു. ജംഷഡ്പൂർ എഫ്.സിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കെ ക്ലബ് ഉടമകളുടെ തീരുമാനം മാറുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും ആരാധകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

