ലോകകപ്പ് തയാറെടുപ്പുകൾ വിലയിരുത്തി അന്താരാഷ്ട്ര കായിക സമ്മേളനം
text_fieldsദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തർ പൂർണ സജ്ജമെന്ന് അന്താരാഷ്ട്ര കായിക സമ്മേളന പ്രതിനിധികൾ.ഖത്തർ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് ഖത്തർ ലോയേസ് അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന തയാറെടുപ്പുകളും വൈവിധ്യവും വ്യത്യസ്തവുമായ കലാ, സാംസ്കാരിക പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചചെയ്തു. ദാർ അൽ ശർഖ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ ഥാനി ആൽഥാനിയും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
സുപ്രീം കമ്മിറ്റി മുതിർന്ന പ്രതിനിധികൾ, അശ്ഗാൽ, ഗതാഗത മന്ത്രാലയം, കതാറ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.നവംബർ 20 മുതൽ ഡിസംബർ 18 വരെ കതാറയിൽ മാത്രം 380 പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകകപ്പിനായി ഖത്തറിലെത്തുന്ന ഒന്നര ദശലക്ഷം ആളുകൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി അശ്ഗാൽ നിർമിച്ച 1719 കിലോമീറ്റർ റോഡ് ശൃംഖലയും അത്യാധുനിക രീതിയിൽ പണികഴിപ്പിച്ച എട്ട് സ്റ്റേഡിയങ്ങളും സമ്മേളനത്തിൽ പ്രത്യേകം പരാമർശിച്ചു. ലോകകപ്പിന് എത്തുന്ന 32 ടീമുകൾക്കും ഏറ്റവും മികച്ച ലോകകപ്പ് അനുഭവം നൽകാനും സജ്ജമാണെന്നും സമ്മേളനം വ്യക്തമാക്കി.
ലോകകപ്പിന് പൂർണ സജ്ജമാണെന്ന് സുപ്രീംകമ്മിറ്റി എൻഗേജ്മെൻറ് ആൻഡ് കമേഴ്സ്യൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് അൽ നഅ്മ പറഞ്ഞു.അറബ് ലോകത്തിനൊന്നടങ്കം അഭിമാനിക്കാൻ കഴിയുന്ന, അവരുടെ ചരിത്രത്തിന്റെ ഭാഗമാകുന്ന ലോകകപ്പിനാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ കിക്കോഫ് കുറിക്കാനിരിക്കുന്നതെന്നും എല്ലാ സ്റ്റേഡിയങ്ങളും പൂർണമായും സജ്ജമായിക്കഴിഞ്ഞെന്നും അതോടൊപ്പം 40ലധികം പരിശീലന പിച്ചുകളും ടീമുകളെ സ്വീകരിക്കാൻ തയാറായിട്ടുണ്ടെന്നും അൽ നഅ്മ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.