പ്രതീക്ഷാപൂർവം ഇന്ത്യ; കാഫ നാഷൻസ് കപ്പിൽ ഇന്ത്യ-അഫ്ഗാൻ പോരാട്ടം നാളെ
text_fieldsസുനിൽ ഛേത്രി (ഫയൽ ചിത്രം)
ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് വ്യാഴാഴ്ച പൂളിലെ അവസാന മത്സരം. ഫിഫ റാങ്കിങ്ങിൽ നീലക്കടുവകളെക്കാൾ താഴെയുള്ള അഫ്ഗാനിസ്താനാണ് എതിരാളികൾ. ഇന്ന് ജയിച്ച് ടൂർണമെന്റിൽ മുന്നേറാമെന്ന പ്രതീക്ഷയിലാണ് ഖാലിദ് ജമീലും സംഘവും. പൂൾ ബിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇറാൻ ആറ് പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഓരോ ജയവും തോൽവിയുമായി മൂന്ന് വീതം പോയന്റ് നേടി ഇന്ത്യ രണ്ടും ആതിഥേയരായ തജികിസ്താൻ മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.
എട്ട് ടീമുകൾ രണ്ട് പൂളുകളിലായാണ് മത്സരിക്കുന്നത്. പൂൾ ജേതാക്കൾക്ക് ഫൈനലിലെത്താം. പൂളിൽ രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് ടൂർണമെന്റിലെ മൂന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരത്തിന് യോഗ്യത നേടാം. ഇന്ന് തജികിസ്താനെ ഇറാൻ നേരിടുന്നുണ്ട്. ഈ കളി സമനിലയിലായാലും ഇറാൻ പൂൾ ജേതാക്കളാവും. അഫ്ഗാന് നിലവിൽ പോയന്റൊന്നുമില്ല. പൂൾ എയിൽ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ നാല് വീതം പോയന്റുമായി ഒമാനും ഉസ്ബെകിസ്താനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
തജികിസ്താനെ 2-1ന് തോൽപിച്ച് തുടങ്ങിയ ഇന്ത്യ ഇറാനോട് പൊരുതി വീഴുകയായിരുന്നു. ആദ്യ ഒരു മണിക്കൂർ എതിരാളികളെ പിടിച്ചുകെട്ടിയശേഷമാണ് മൂന്ന് ഗോൾ വഴങ്ങിയത്. ഫിഫ റാങ്കിങ്ങിൽ 20ലും ഏഷ്യയിൽ ഒന്നാംസ്ഥാനത്തും നിൽക്കുന്ന ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനായത് ബ്ലൂ ടൈഗേഴ്സിന് പ്രതീക്ഷ നൽകുന്നുണ്ട്. ടൂർണമെന്റിൽ മൂന്നാംസ്ഥാനമെങ്കിലും നേടി മടങ്ങാനായാൽ അത് ചരിത്ര സംഭവമാകും. റാങ്കിങ്ങിൽ 133ാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ എതിരാളികളായ അഫ്ഗാൻ 161ലും.
ജിങ്കാൻ പരിക്കേറ്റ് പുറത്ത്
കാഫ നാഷൻസ് കപ്പിൽ ഇന്ന് അഫ്ഗാനിസ്താനെ നേരിടുന്ന ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ സെന്റർ ബാക്ക് സന്ദേശ് ജിങ്കാന് ടൂർണമെന്റിലെ ശേഷിച്ച മത്സരങ്ങളിൽ കളിക്കാനാവില്ല. ഇറാനെതിരായ കളിയിലാണ് ജിങ്കാന് പരിക്കേറ്റത്. താരം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി. തജികിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ നേടിയ ഗോളുകളിലൊന്ന് ജിങ്കാന്റെ വകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

