ലിവർപൂൾ താരം ഇബ്രാഹിമ കൊനാറ്റെ റയലിലേക്ക്
text_fieldsമാഡ്രിഡ്: ലിവർപൂൾ പ്രതിരോധനിരയിലെ മറ്റൊരു സൂപ്പർ താരം കൂടി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക്. ഫ്രഞ്ച് സെൻ്റർ ബാക്ക് ഇബ്രാഹിമ കൊനാറ്റെ (27) ലിവർപൂൾ വിട്ട് ഫ്രീ ഏജൻ്റായി റയലിലേക്ക് ചേക്കേറാൻ കരാർ വ്യവസ്ഥകളിൽ ധാരണയിലെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഈ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ ഫ്രീ ട്രാൻസ്ഫറുകളിലൊന്നാകും ഇത്.
സാന്റിയാഗോ ബെർണബ്യൂവിലേക്കെത്താൻ കൊനാറ്റെ വ്യക്തിപരമായ കരാർ വ്യവസ്ഥകൾ അംഗീകരിച്ചുകഴിഞ്ഞു. റയൽ മാഡ്രിഡ് തന്നെയാണ് താരത്തിൻ്റെ ആദ്യ പരിഗണനയിലുണ്ടായിരുന്നത്. നിലവിലെ ക്ലബ്ബ് പ്രസിഡൻ്റ് ഫ്ലോറൻ്റീനോ പെരസ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതോടെ ട്രാൻസ്ഫർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ സീസണോടെ ലിവർപൂളുമായുള്ള താരത്തിന്റെ കരാർ അവസാന ഘട്ടത്തിലായിരുന്നു. ഇതോടെ 2026-27 സീസണിലേക്കുള്ള പ്രീ-കരാർ ചർച്ചകൾക്കായി മറ്റ് ക്ലബ്ബുകളുമായി സംസാരിക്കാൻ മുൻ ആർ.ബി ലെയ്പ്സിഗ് താരമായ കൊനാറ്റെക്ക് അനുവാദമുണ്ടായിരുന്നു. ട്രാൻസ്ഫർ തുകയില്ലാതെ വമ്പൻ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ റയലിന് മികച്ച ചരിത്രമാണുള്ളത്. കഴിഞ്ഞ സീസണിൽ ലിവർപൂളിൽ നിന്ന് ട്രെൻ്റ് അലക്സാണ്ടർ ആർനോൾഡിനെയും, അതിന് മുൻപ് കിലിയൻ എംബാപ്പെയെയും സമാനമായ രീതിയിൽ റയൽ സ്വന്തമാക്കിയിരുന്നു.
ആൻഫീൽഡിൽ ആറാം സീസണിലും താരത്തെ നിലനിർത്താൻ ലിവർപൂൾ ചർച്ചകൾ നടത്തിയിരുന്നു. സീസണിൻ്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. ഡിസംബറിൽ ലീഡ്സ് യുണൈറ്റഡുമായുള്ള മത്സരത്തിൽ രണ്ട് ഗോൾ ലീഡ് നഷ്ടപ്പെടുത്തി സമനില വഴങ്ങിയതിന് പിന്നാലെ കൊനാറ്റെയെ പരിശീലകൻ ആർനെ സ്ലോട്ട് വിമർശിച്ചിരുന്നു. പ്രതിരോധം തകർന്നപ്പോൾ കൊനാറ്റെയും 'കുറ്റകൃത്യം നടന്ന സ്ഥലത്ത്' ഉണ്ടായിരുന്നുവെന്നായിരുന്നു സ്ലോട്ടിന്റെ വാക്കുകൾ. എന്നാൽ സീസണിന്റെ രണ്ടാം പകുതിയിൽ താരം തൻ്റെ മികവ് വീണ്ടെടുത്തു.
ഏപ്രിൽ 18-ഓടെ ക്ലബ്ബുമായി പുതിയ കരാറിലെത്താൻ കൊനാറ്റെ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാനേജ്മെന്റുമായുള്ള ചർച്ചകൾ വഴിമുട്ടുകയായിരുന്നു.
കഴിഞ്ഞ സീസണിൽ പിതാവ് ഹമാദിയുടെ വിയോഗം കൊനാറ്റെക്ക് വലിയ ആഘാതമായിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം ടീമിനായി ബൂട്ടണിഞ്ഞു. പിതാവിന്റെ വിയോഗത്തിന് ശേഷമുള്ള അവധി കഴിഞ്ഞ് മടങ്ങിയെത്തിയ താരം, ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഗോൾ നേടിയ ശേഷം കണ്ണീരണിഞ്ഞുകൊണ്ട് പിതാവിന് ആദരമർപ്പിച്ചത് ഫുട്ബോൾ ലോകത്തെ ഈറനണിയിച്ചിരുന്നു.
അതേസമയം, പുതിയ സീസണിൽ വലിയ അഴിച്ചുപണികൾക്കാണ് റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നത്. മുൻ പരിശീലകൻ ഹൊസെ മൗറീഞ്ഞോയെ ടീമിലേക്ക് തിരിച്ചെത്തിക്കാൻ ക്ലബ്ബ് ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിശീലനത്തിനിടെ സൂപ്പർ താരങ്ങളായ ഫെഡറിക്കോ വാൽവെർദെയും ഒറേലിയൻ ചൗമേനിയും തമ്മിലേറ്റുമുട്ടിയത് ക്ലബ്ബിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തിൽ മൗറീഞ്ഞോയുടെ കീഴിൽ ടീമിനെ ഉടച്ചുവാർക്കുന്നതിൻ്റെയും പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിൻ്റെയും ഭാഗമായാണ് കൊനാറ്റെയുടെ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

