എംബാപ്പെയെ മറികടന്ന് ഹാലൻഡ്; ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരം
text_fieldsലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബാൾ താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിങ് ഹാലൻഡ്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ഹാലൻഡ് മറികടന്നത്.
ഫുട്ബാൾ ബെഞ്ച്മാർക്ക് പോർട്ടൽ പുറത്തുവിട്ട റിപ്പോർട്ടിൽ 194 മില്യൺ യൂറോയാണ് 22കാരനായ ഹാലൻഡിന്‍റെ വിപണി മൂല്യം. രണ്ടാമതുള്ള എംബാപ്പെക്ക് 182 മില്യൺ യൂറോയും. റയൽ മഡ്രിഡിന്‍റെ ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ 157 മില്യൺ യൂറോയുമായി മൂന്നാമതും ജൂഡ് ബെല്ലിങ്ഹാം 152 മില്യൺ യൂറോയുമായി നാലാമതുമാണ്. സിറ്റിക്കുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഹാലൻഡിന്‍റെ മൂല്യം ഉയർത്തിയത്.
കഴിഞ്ഞ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും ടോപ് സ്കോററായിരുന്നു ഹാലൻഡ്. പെപ് ഗ്വാർഡിയോളക്കു കീഴിൽ സീസണിൽ സിറ്റി ട്രബ്ൾ കിരീട നേട്ടം കൈവരിച്ചിരുന്നു. എന്നാൽ, ഏറ്റവും മൂല്യമുള്ള ആദ്യ പത്തു പേരിൽ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എംബാപ്പെയാണ്. 24 വയസ്സാണ് താരത്തിന്‍റെ പ്രായം. ഹാലൻഡിന് 22ഉം വിനീഷ്യസ് 23ഉം ബെല്ലിങ്ഹാമിന് 20ഉം ആണ് പ്രായം.
18 വയസ്സുള്ള ബാഴ്സ താരം ഗാവി പട്ടികയിൽ ആറാം സ്ഥാനത്തും 20 വയസ്സുള്ള മറ്റൊരു ബാഴ്‌സ താരമായ പെഡ്രി ഒമ്പതാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

