ഇറ്റാലിയൻ ഫുട്ബാളിനെ രക്ഷിക്കാൻ പെപ് ഗ്വാർഡിയോള വരില്ല, പരിശീലക വാഗ്ദാനം നിരസിച്ചു, കോച്ചാകാൻ പിർലോ?
text_fieldsപെപ് ഗ്വാർഡിയോള
മിലാൻ: ഇറ്റാലിയൻ ദേശീയ ഫുട്ബാൾ ടീമിന്‍റെ പരിശീലകനാകാനില്ലെന്ന് പെപ് ഗ്വാർഡിയോള. തുടർച്ചയായി മൂന്ന് ലോകകപ്പുകൾക്ക് യോഗ്യത നേടാനാകാതെ നാണംകെട്ട ഇറ്റാലിയൻ ഫുട്ബാളിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടായിരുന്നു ഫെഡറേഷൻ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകനും ലോകത്തെ ഏറ്റവും മികച്ച തന്ത്രജ്ഞനുമായ ഗ്വാർഡിയോളയെ പരിഗണിച്ചിരുന്നത്.
വലിയ ശമ്പളവും പൂർണ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തെങ്കിലും ഗ്വാർഡിയോള ഇറ്റാലിയൻ ഫെഡറേഷന്‍റെ വാഗ്ദാനം നിരസിച്ചു. ഫുട്ബാളിൽനിന്ന് ഇടവേള എടുക്കുകയാണെന്ന് പെപ് അറിയിച്ചു. വിശ്രമിക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും യാത്ര നടത്താനുമാണ് ഇടവേളയെന്നും പെപ് വ്യക്തമാക്കി. ഇതിഹാസ താരം പൗലോ മാൾഡീനി ഇറ്റാലിയൻ ഫുട്ബാളിന്റെ അമരക്കാരനായി എത്തിയതോടെയാണ് പരിശീലക റോളിലേക്ക് പ്രമുഖരെ പരിഗണിക്കാൻ തീരുമാനിച്ചത്.
ഇറ്റലിയുടെ മുൻ താരവും നിലവിൽ ബ്രസീൽ പരിശീലകനുമായ കാർലോ ആഞ്ചലോട്ടിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. ബ്രസീൽ ടീമിനൊപ്പം തുടരാൻ ആഞ്ചലോട്ടി തീരുമാനിച്ചതോടെയാണ് പെപ്പിനെ പരിഗണിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി വിട്ട ഗ്വാർഡിയോളയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ശമ്പളത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറാണെന്നും ഫെഡറേഷൻ പ്രസിഡന്‍റ് ജിയോവന്നി മലാഗോ വ്യക്തമാക്കിയിരുന്നു. ദുബൈ ആസ്ഥാനമായുള്ള യുനൈറ്റഡ് എഫ്.സിയുടെ നിലവിലെ മുഖ്യ പരിശീലകനും മുൻ ഇറ്റാലിയൻ പ്ലേമേക്കറുമായ ആന്ദ്രെ പിർലോക്ക് ഇതോടെ ഇറ്റാലിയൻ കൊച്ചാകാനുള്ള സാധ്യത തെളിഞ്ഞു. നേഷൻസ് ലീഗ് ടൂർണമെന്‍റാകും ആദ്യ ദൗത്യം.
ഫ്രാൻസ്, ബെൽജിയം, തുർക്കി എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇറ്റലി. യൂറോ 2028ന് ടീമിന് യോഗ്യത നേടികൊടുക്കുകയും വേണം. ഇറ്റാലിയൻ ഫുട്ബാളിന്റെ ടെക്നിക്കൽ ഡയറക്ടറായി പൗലോ മാൽഡീനി ചുമതലയേറ്റിരുന്നു. ഇറ്റലിക്കായി 1993 മുതൽ 2002 വരെ 127 മത്സരങ്ങളിൽ ബൂട്ടുുകെട്ടിയ ഈ മുൻ പ്രതിരോധ കോട്ടയുടെ വരവ് ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ മാൾഡീനിക്ക് മുന്നിലുള്ള വെല്ലുവിളി ദേശീയ ടീമിനായി ഒരു പുതിയ പരിശീലകനെ കണ്ടെത്തുക എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

