അരങ്ങേറ്റത്തിൽ ആന്‍റണിക്ക് ഗോൾ, റാഷ്ഫോഡിന് ഡബിൾ; ആഴ്സണലിന്റെ കുതിപ്പ് തടഞ്ഞ് യുനൈറ്റഡ്
text_fieldsമാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന്‍റെ തോൽവിയറിയാത്ത കുതിപ്പിന് വിരാമമിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്. ബ്രസീലിയൻ താരം ആന്‍റണി ഗോളോടെ ക്ലബില്‍ അരങ്ങേറിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുനൈറ്റഡിന്‍റെ ജയം. ആന്‍റണിയാണ് ഗണ്ണേഴ്സിന്‍റെ വലയിലേക്ക് ആദ്യം പന്തെത്തിച്ചത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡിന്‍റെ അസിസ്റ്റിലാണ് ഗോൾ പിറന്നത്.
58ാം മിനിറ്റിൽ ആന്‍റണിക്ക് പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലെത്തി. തുടർച്ചയായ നാലാം മത്സരത്തിലാണ് റൊണാൾഡോ പകരക്കാരനാവുന്നത്. തൊട്ടുപിന്നാലെ ബുകായോ സാകയിലൂടെ ആഴ്സണൽ ഗോൾ തിരിച്ചടിച്ചു. എന്നാല്‍, റാഷ്ഫോർഡ് രണ്ട് തവണ കൂടി ആഴ്സണൽ വല കുലുക്കിയതോടെ യുനൈറ്റഡിന് തുടർച്ചയായ നാലാം ജയം സ്വന്തമായി. 66ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും 75ാം മിനിറ്റിൽ എറിക്സണുമാണ് ഗോളിന് വഴിയൊരുക്കിയത്. ആറ് കളിയിൽ 15 പോയന്‍റുള്ള ആഴ്സണൽ തന്നെയാണ് ലീഗിൽ ഒന്നാംസ്ഥാനത്ത്. 12 പോയന്‍റുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി. ബ്രൈറ്റൺ ആണ് രണ്ടിനെതിരെ അഞ്ച് ഗോളിന് ലെസ്റ്ററിനെ നാണം കെടുത്തിയത്. ബ്രൈറ്റനായി മക് അലിസ്റ്റർ രണ്ട് ഗോൾ നേടി. കെയ്സാർഡോ, തൊസാർഡ് എന്നിവരും ഗോൾ കണ്ടെത്തി. ആറ് കളിയിൽ ഒരു പോയന്‍റ് മാത്രമുള്ള ലെസ്റ്റർ ലീഗിൽ അവസാന സ്ഥാനത്താണ്. 13 പോയന്‍റുള്ള ബ്രൈറ്റൺ നാലാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.