ഫുട്സാൽ സൗഹൃദമത്സരം: ഇന്ത്യൻ ടീം ബഹ്റൈനിലെത്തി
text_fieldsമനാമ: ഖലീഫ സ്പോർട്സ് സിറ്റി ഹാളിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാനായി ഇന്ത്യൻ ഫുട്സാൽ ദേശീയ പുരുഷടീം ബഹ്റൈനിലെത്തി. ഇന്നലെ രാത്രി ഖലീഫ സ്പോർട്സ് സിറ്റി ഹാളിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ടീം ബഹ്റൈനെ നേരിട്ടു. 14നും ബഹ്റൈനുമായി സൗഹൃദമത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.
ഇന്ത്യൻ ടീമിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. തജികിസ്താനിലെ ദുഷാൻബെയിൽ നടക്കുന്ന എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് 2024 യോഗ്യതാമത്സരങ്ങളിലേക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഈ മത്സരങ്ങൾ.
ഒക്ടോബർ ഏഴു മുതൽ 11വരെയാണ് യോഗ്യതാമത്സരങ്ങൾ. തജികിസ്താൻ, മ്യാൻമർ, പലസ്തീൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. ഈ വർഷമാദ്യം നടന്ന ഫുട്സാൽ ക്ലബ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 14 കളിക്കാർ അടങ്ങുന്നതാണ് ഇന്ത്യൻ ടീം.
ജോഷ്വാ വാസാണ് മുഖ്യ പരിശീലകൻ. 2002ലെ എ.എഫ്.സി ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ ആദ്യമായി കളിച്ച ബഹ്റൈൻ ഫുട്സാൽ ലോകത്ത് ഏറെ അനുഭവങ്ങളുള്ള ടീമാണ്. 2018ലും 2022ലും നടന്ന രണ്ട് എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പുകളിലും അവർ യോഗ്യത നേടിയിരുന്നു. ബഹ്റൈനുമായുള്ള മത്സരങ്ങൾ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് വാസ് പറഞ്ഞു.
ഫുട്സാൽ
ചെറിയ ഹാർഡ് കോർട്ടിൽ കളിക്കുന്ന ഫുട്ബാളിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമാണ് ഫുട്സാൽ. ഫൈവ്-എ-സൈഡ് ഫുട്ബാൾ, ഇൻഡോർ ഫുട്ബാൾ എന്നിവയോട് ഇതിന് സാമ്യമുണ്ട്. അഞ്ച് കളിക്കാർ വീതമുള്ള രണ്ട് ടീമുകളാണ് ഫുട്സാൽ കളിക്കുന്നത്. അവരിൽ ഒരാൾ ഗോൾകീപ്പറാണ്.
അൺലിമിറ്റഡ് സബ്സ്റ്റിറ്റ്യൂഷനുകൾ അനുവദനീയമാണ്. ഇൻഡോർ ഫുട്ബാളിന്റെ മറ്റു ചില രൂപങ്ങളിൽനിന്ന് വ്യത്യസ്തമായി, വരകളാൽ അടയാളപ്പെടുത്തിയ ഹാർഡ് കോർട്ട് പ്രതലത്തിലാണ് ഇത് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.