മുൻ കേരള ഫുട്ബാൾ ടീം നായകൻ നജിമുദ്ദീൻ അന്തരിച്ചു; 1973ലെ സന്തോഷ് ട്രോഫി ജേതാവ്
text_fieldsകൊല്ലം: കേരള ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളും മുൻ നായകനുമായ എ. നജിമുദ്ദീൻ (72) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. കൊല്ലം തേവള്ളി സ്വദേശിയാണ്.
1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയതിനു പിന്നിലെ ശിൽപികളിൽ ഒരാളാണ്. എട്ടു വര്‍ഷത്തോളം കേരളത്തിനും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനും ബൂട്ടുകെട്ടി. 1953ല്‍ തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 1972ല്‍ കേരള യൂനിവേഴ്‌സിറ്റി താരമായി കളിച്ചതോടെയാണ് കരിയർ മാറുന്നത്. 73ല്‍ ടൈറ്റാനിയത്തിനായി കളിക്കാനിറങ്ങി. 1973ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുമ്പോൾ
രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നജിമുദ്ദീന്‍ എന്ന 19കാരനായിരുന്നു. 1981 വരെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 1975ല്‍ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള ജി.വി. രാജ അവാര്‍ഡും സ്വന്തമാക്കി. 1979ലാണ് കേരളത്തിന്റെ ക്യാപ്റ്റനാകുന്നത്. 1977ല്‍ ഇന്ത്യക്കുവേണ്ടി സൗഹൃദമത്സരം കളിച്ചിട്ടുണ്ട്. റഷ്യ, ഹംഗറി ടീമുകള്‍ക്കെതിരെയായിരുന്നു ദേശീയ ജഴ്സിയിൽ പന്തുതട്ടിയത്.
2009ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. ഭാര്യ: നസീം ബീഗം. മക്കൾ: സോഫിയ, സുമയ്യ, സാദിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

