പന്തുകൊണ്ടൊരു നേർച്ച
text_fieldsമെട്രോ മാന്റെ ദിസ് വേയിലൂടെ ഫിഫയുടെ തിരക്കിലേക്ക് ഇറങ്ങിയോടിയ ആ നാളുകൾ! ബഹുവർണക്കുപ്പായത്തിലും മെയ്ക്കോപ്പിലും ഉടുത്തൊരുങ്ങിയ കളിപ്പിരാന്തൻമാർക്കൊപ്പം താളംതുള്ളിയും ഫോട്ടോ പിടിച്ചും ഞാനും നിറഞ്ഞു. ടീ ടൈമുകളും ടീ ഹൗസുകളും ചായ ഒഴിച്ചുതന്ന് ഞാനെന്ന കുടിപ്പിരാന്തിച്ചിയെ ഉണർവിലേക്ക് തള്ളിയിട്ടുകൊണ്ടിരുന്നു. എന്തോരം ചങ്ങാത്തങ്ങളാണ് കിട്ടിയത്! പല പല ദേശക്കാര്, പല പല ഭാഷക്കാര്. മനുഷന്മാര് ചങ്ങാതിമാരായാല് പിന്നെ ഭാഷയും ദേശവുമൊക്കെ ഒന്നാകും.
നാളതുവരെ ഗൾഫ് കാണാത്ത വിദേശികൾ ‘ഏറെ പ്രിയം ഈ കുഞ്ഞു ഖത്തർ’ എന്നു പറയുന്നത് കേൾക്കെ ഉള്ളിൽ സന്തോഷം.സൂഖ് വാഖിഫിൽ കറക്ക് ചായയും പൊറോട്ടയും തപ്പിയാണ് കുവൈത്തിപ്പെണ്ണ് ദിക്റ ദശ്തി എന്റെ അടുത്തെത്തിയത്. കിലോമീറ്ററുകൾ നടന്ന് ഷോപ്പിൽ എത്തിച്ചുകൊടുത്ത് ഞാൻ ഓളോട് പറഞ്ഞു, നല്ല അസ്സൽ പൊറോട്ട തിന്നാൻ നീ എന്റെ പൊരക്ക് വാ, നമ്മളാണ് ഈ പൊറോട്ടയുടെ പേറ്റന്റുള്ളോര് എന്ന്. ഏറ്റം പിരിശത്തിൽ ഒരുക്കിയ ഫാൻ സോണുകളിൽ കുത്തിയിരുന്നും ചാരിക്കിടന്നും കളി കണ്ടുകണ്ടാർത്തു. ദുനിയാവ് മൊത്തമിറങ്ങി വന്ന് നിറഞ്ഞാടുന്ന ദോഹയിലെ നിറങ്ങള് കണ്ടുകണ്ടജബായി. മൊഞ്ചും വമ്പുമുള്ള ആളുകളെ കണ്ടുകണ്ടൊഴുകി...ഇഷ്ടമില്ലാത്ത നോട്ടമോ തോണ്ടലോ ഏൽക്കാതെ, നട്ടപ്പാതിരക്ക് സൂഖ് വാഖിഫിന്റെ ലങ്കിമറിയുന്ന പുളപ്പുകളിൽ മറിഞ്ഞ അന്തിപ്പാതിരകൾ! ഔന്റമ്മോ!
തുർക്കിക്കാരന്റെ ഉന്തുവണ്ടീലെ ചൂടുള്ള ചെസ്റ്റ്നട്ടും, ആവിപാറുന്ന ചായേം കുടിച്ച് ആലം ദുനിയാവ് ഇറങ്ങിയ തിരക്കിനൊപ്പം നടന്നു. കുളിരടിക്കുന്ന പാതിരാക്ക് കനൽ ചൂടിൽ കഹ്‌വയും സുലൈമാനിയും ഇബ്റീഖ്കളിലും ദല്ലകളിലും നിരത്തി വെച്ചിട്ടുണ്ട്. പിച്ചളത്തട്ടുകളിൽ ഈത്തപ്പഴം തേനൊലിപ്പിക്കുന്നു. ഫെഞ്ചാനിൽ (പിടിയില്ലാത്ത ചെറിയ കോപ്പ) കഹ്‌വ പകർന്ന് തരുമ്പോൾ ഏലക്കായും കുങ്കുമവും ചേർന്ന മാസ്മരിക സുഗന്ധം നിറയുന്നു. ഓടിയും കിതച്ചുമുള്ള ഏറെ നേരത്തെ ഓട്ടത്തിന്റെ വയ്യായ്കയെ പതുപതുത്ത പരവതാനിയിൽ ഒരുക്കി വെച്ച മജ്‍ലിസിൽ ചാഞ്ഞിരുത്തി ഞാൻ സ്വസ്ഥമാകുന്നു. നിർവൃതിയുടെ പുതപ്പ് വലിച്ച് ഉടലും ഉയിരും പുതച്ച് ഖൽബില് കുളിരും നിറച്ച് പുരയിൽ എത്തുമ്പോൾ ഞാൻ അറിഞ്ഞുകൊണ്ടിരുന്നു; ഫിഫയാണ് ഭാഗ്യം, ഖത്തറാണ് പുണ്യം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

