ഫിഫ അണ്ടർ 17 ലോകകപ്പ് നവംബർ 19 മുതൽ -ദോഹയിലെ അസ്പയർ സോൺ മത്സരങ്ങൾക്ക് വേദിയാകും
text_fieldsദോഹ: യുവ കളിക്കാർക്ക് വലിയ സ്വപ്നങ്ങൾ കാണാൻ അവസരം നൽകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് വീണ്ടും വേദിയാകാനൊരുങ്ങി ഖത്തർ. കൗമാര ഫുട്ബാൾ ആവേശമായ 2026ലെ ഫിഫ അണ്ടർ 17 ലോകകപ്പിന് നവംബർ 19 മുതൽ ഡിസംബർ 13 വരെ ആസ്പയർ സോണിലെ അത്യാധുനിക സ്റ്റേഡിയങ്ങൾ വേദിയാകും. ടൂർണമെന്റ് തീയതി ഫിഫയും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയും പ്രഖ്യാപിച്ചു.
2029 വരെ തുടർച്ചയായി ഖത്തർ തന്നെയാണ് അണ്ടർ 17 ലോകകപ്പിന് വേദിയൊരുക്കുക. 48 രാജ്യങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് മേയ് 21ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടക്കും. ഏറെ ശ്രദ്ധയാകർഷിച്ച 2025ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിന് പിന്നാലെ, ഇത്തവണയും 48 ടീമുകളെ ഉൾപ്പെടുത്തി വിപുലമായ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും വലിയ വേദിയാണിത്. നവംബർ 19ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കും.
കഴിഞ്ഞ വർഷം 15 ദിവസങ്ങളിലായി നടന്ന 104 മത്സരങ്ങൾ കാണാൻ രണ്ട് ലക്ഷത്തിനടുത്ത് സന്ദർശകരാണെത്തിയത്. ഫിഫ അണ്ടർ 17 ലോകകപ്പ് വേദിയാകുന്ന അസ്പയർ സോണിലെ പിച്ചുകൾ തമ്മിലുള്ള കുറഞ്ഞ ദൂരവും മികച്ച സൗകര്യങ്ങളും കായിക താരങ്ങൾക്കും ഫുട്ബാൾ പ്രേമികൾക്കും ഗുണകരമാകും. ടൂർണമെന്റിന്റെ കലാശപ്പോരാട്ടം പ്രശസ്തമായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

