എസ്റ്റേവോയുടെ ഇൻജുറി ഷോക്ക്, ലിവർപൂളിന് വീണ്ടും തോൽവി; ചെൽസിയുടെ ജയം 2-1ന്
text_fieldsഫുൾഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ത്രില്ലർ പോരിൽ ലിവർപൂളിനെ മലർത്തിയടിച്ച് ചെൽസി. ഒന്നിനെതിരെ രണ്ടു ഗോളിനാണ് നീലപ്പടയുടെ ജയം.
സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ബ്രസീൽ യുവതാരം എസ്റ്റേവോയാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ കലാശിക്കുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് പതിനെട്ടുകാരൻ ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നത്. ഇൻജുറി ടൈമിൽ (90+5) സ്പാനിഷ് താരം മാർക്ക് കുക്കുറല്ല ഇടതുപാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് താരം വലയിലാക്കിയത്.
മത്സരത്തിൽ 14ാം മിനിറ്റിൽ മൊയ്‌സിസ് കൈസെഡോയിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. മലോ ഗുസ്തോയാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്കുശേഷം 63ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ ചെമ്പട ഒപ്പമെത്തി. അലക്സാണ്ടർ ഇസാക്കാണ് അസിസ്റ്റ് നൽകിയത്. കൊണ്ടും കൊടുത്തും മുന്നേറിയ മത്സരം സ്റ്റാംഫോർഡ് ബ്രിഡ്ജിനെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു. പന്തുകൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ചെൽസിക്കായിരുന്നു മുൻതൂക്കം. തുടർച്ചയായ മൂന്നാം മത്സരമാണ് ചെമ്പട തോൽക്കുന്നത്.
ജയിച്ചിരുന്നെങ്കിൽ പ്രീമിയർ ലീഗിൽ ആഴ്സണലിനെ മറികടന്ന് വീണ്ടും ഒന്നാമതെത്താമായിരുന്നു. ഏഴു മത്സരങ്ങളിൽനിന്ന് 15 പോയന്‍റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. 16 പോയന്‍റുള്ള ആഴ്സണലാണ് ഒന്നാമത്.
രണ്ടടിയിൽ സണ്ടർലാൻഡിനെ വീഴ്ത്തി യുനൈറ്റഡ്, ആഴ്സണലിനും ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും ആഴ്സണലിനും ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് യുനൈറ്റഡ് സണ്ടർലാൻഡിനെയും ആഴ്സണൽ വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളിൽ ബേൺമൗത്ത് 3-1ന് ഫുൾഹാമിനെയും ടോട്ടൻഹാം 2-1ന് ലീഡ്സ് യുനൈറ്റഡിനെയും തോൽപിച്ചു.
ലീഗിൽ ഇനിയൊരു തോൽവി കൂടി താങ്ങാൻ കെൽപില്ലാതെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബൂട്ടുകെട്ടി ഇറങ്ങിയ യുനൈറ്റഡിനായി മേസൻ മൗണ്ട്, ബെഞ്ചമിൻ സെസ്കോ എന്നിവരാണ് വലകുലുക്കിയത്. പരിശീലകനായി യുനൈറ്റഡിനൊപ്പമുള്ള 50ാം മത്സരത്തിൽ റൂബൻ അമോറിമിന് ജയിച്ചുകയറാനായത് വലിയ ആശ്വാസമായി. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ മൗണ്ടിലൂടെ യുനൈറ്റഡ് ലീഡെടുത്തു. ബ്രയാൻ എംബ്യൂമോയാണ് ഗോളിന് വഴിയൊരുക്കിയത്.
അമോറിമിനു കീഴിൽ യുനൈറ്റഡ് നേടുന്ന അതിവേഗ ഗോളുകളിലെന്നാണിത്. കഴിഞ്ഞ നവംബറിൽ ഇപ്സ്വിച്ചിനെതിരെ മാർകസ് റാഷ്ഫോർഡ് രണ്ടാം മിനിറ്റിൽ ലക്ഷ്യംകണ്ടിരുന്നു. 31ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഗോളിലൂടെ സെസ്കോ ടീമിന്‍റെ ലീഡ് വർധിപ്പിച്ചു. ലോങ് ത്രോയിൽനിന്നുള്ള പന്താണ് ഗോളിലെത്തിയത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് സണ്ടർലാൻഡിന് പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി തീരുമാനം പിൻവലിച്ചു. ഇരുപകുതികളിലുമായി യുനൈറ്റഡിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായായത്.
ഡെക്ലാൻ റൈസ് (38ാം മിനിറ്റ്), ബുക്കായോ സാക്ക (67ാം മിനിറ്റിൽ പെനാൽറ്റി) എന്നിവരാണ് ആഴ്സണലിനായി ഗോൾ നേടിയത്. ആഴ്സണൽ പരിശീലകനായി മൈക്കൽ അർട്ടേറ്റയുടെ 300ാം മത്സരമായിരുന്നു. മത്സരത്തിൽ ഭൂരിഭാഗം സമയവും ഗണ്ണേഴ്സിനു തന്നെയായിരുന്നു ആധിപത്യം. ജൂറിയൻ ടിംബറിനെ ബോക്സിൽ വീഴ്ത്തിയതിനാണ് ആഴ്സണലിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത സാക്ക പന്ത് അനായാസം വലയിലാക്കി.
ജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് 16 പോയന്‍റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴു മത്സരങ്ങളിൽനിന്ന് 10 പോയന്‍റുള്ള യുനൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം, ഘാന താരം മുഹമ്മദ് കുദുസ് ടോട്ടൻഹാം ജഴ്സിയിൽ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ലീഡ്സിനെതിരെ ടോട്ടൻഹാം 2-1നാണ് ജയിച്ചുകയറിയത്. 23ാം മിനിറ്റിൽ മാതിസ് ടെല്ലിലൂടെ മുന്നിലെത്തിയിരുന്നു സന്ദർശകർ. നോഹ ഒകാഫോർ 34ാം മിനിറ്റിൽ നേടിയ ഗോളിൽ ലീഡ്സ് ഒപ്പമെത്തി. 57ാം മിനിറ്റിലായിരുന്നു കുദുസിന്റെ വിജയ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

