
എൽ ക്ലാസിക്കോ: ബാഴ്സയെ തകർത്ത് റയൽ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ
text_fieldsസ്പാനിഷ് സൂപ്പര്‍കപ്പ് സെമി ഫൈനല്‍ മത്സരത്തിൽ ബദ്ധവൈരികളായ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മഡ്രിഡ്. എക്‌സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിെൻറ ജയം. ഇതോടെ ടീം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലും ഇടംപിടിച്ചു. കലാശപ്പോരിൽ അത്‌ലറ്റിക്കോ മഡ്രിഡോ അത്‌ലറ്റിക്കോ ബില്‍ബാവോയോ ആയിരിക്കും റയലിന്റെ എതിരാളികള്‍. ഇത് തുടർച്ചയായ അഞ്ചാം എൽക്ലാസികോ ആണ് റയൽ മാഡ്രിഡ് വിജയിക്കുന്നത്.
സൗദി അറേബ്യയിൽ വെച്ച് നടന്ന മത്സരത്തിൽ ഫെഡെറിക്കോ വാല്‍വെര്‍ദെയാണ് അധിക സമയത്ത് റയലിന് വേണ്ടി നിർണായകമായ വിജയ ഗോൾ അടിച്ചത്. വിനീഷ്യസ് ജൂനിയർ കരീം ബെൻസീമ, എന്നിവരും വലകുലുക്കി. അതേസമയം, ബാഴ്സക്ക് വേണ്ടി ലൂക്ക് ഡി യോങ്ങും അൻസു ഫാത്തിയുമാണ് ഗോളുകളടിച്ചത്. കളിയിൽ പലപ്പോഴായി മുൻ തൂക്കം നേടാൻ സാധിച്ചെങ്കിലും ബാഴ്സയ്ക്ക് പക്ഷെ വിജയം സ്വന്തമാക്കാനായില്ല.
റയലായിരുന്നു വിനിഷ്യസ് ജൂനിയറിലൂടെ 25-ാം മിനിറ്റിൽ ആദ്യ ഗോളടിച്ചത്. എതിരാളികളിൽ നിന്ന് പന്ത് കൈക്കലാക്കി കുതിച്ച കരീം ബെൻസേമയായിരുന്നു വിനിഷ്യസിന് പാസ് നൽകിയത്. എന്നാൽ, 41ാം മിനുറ്റില്‍ ലുക്ക് ഡി യോങിലൂടെ ബാഴ്സ തിരിച്ചടിച്ചു. 72ാം മിനിറ്റിലായിരുന്നു ബെന്‍സീമയിലൂടെ റയല്‍ ലീഡ് സ്വന്തമാക്കിയത്.
കളി കൈയ്യിൽ നിന്ന് പോയെന്ന ഘട്ടത്തിൽ അന്‍സു ഫാത്തി ബാഴ്‌സയുടെ രക്ഷക്കെത്തി . 83-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ വലകുലുക്കിയ ഫാത്തി സ്കോര്‍ 2-2 ആക്കി. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ഫെഡറിക്കോ വാല്‍വെര്‍ദെയിലൂടെ റയലിെൻറ വിജയഗോള്‍ നേടുകയായിരുന്നു.