മണിപ്പൂർ സംഘർഷമാണ് വില്ലൻ, തരം താഴ്ത്തരുത്; ആവശ്യവുമായി ക്ലബുകൾ
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം മേയ് മാസം മുതൽ തുടരുന്ന സംഘർഷം താരങ്ങളെ മാനസികമായും ശാരീരികമായും ബാധിച്ചിട്ടുണ്ടെന്നും കളി മുടങ്ങിയതിന് തരംതാഴ്ത്തിയത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മണിപ്പൂരിലെ ഇംഫാൽ ആസ്ഥാനമായുള്ള രണ്ട് ഐ. ലീഗ് ക്ലബുകൾ.
ഐ.ലീഗിൽനിന്ന് തരംതാഴ്ത്തിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനത്തിനെതിരെ നെറോക എഫ്.സി, ട്രാവു എഫ്.സി ക്ലബുകളാണ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ഇംഫാലിൽ നടക്കേണ്ട ഹോം മത്സരങ്ങൾ ഷില്ലോങ്ങിലും പശ്ചിമ ബംഗാളിലെ കല്യാണിയിലുമായാണ് നടന്നത്.
ഐസ്വാൾ എഫ്.സിക്കെതിരായ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാക്കണമെന്ന ആവശ്യം ഫെഡറേഷൻ അംഗീകരിച്ചിരുന്നില്ല. സീസൺ അവസാനിക്കുമ്പോൾ ഇരു ടീമുകളും ബഹൂദൂരം പിറകിൽ അവസാന സ്ഥാനക്കാരായിരുന്നു. അതോടെയാണ് തരംതാഴ്ത്തപ്പെട്ടത്. നാട്ടിൽ വീടും കിടപ്പാടവും അഗ്നിക്കിരയാകുന്ന ആധിയിൽ കളിക്കേണ്ടിവന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അതാണ് പ്രകടനം മോശമാക്കിയതെന്നും പരാതിക്കാർ പറയുന്നു. പരാതിയിൽ അടുത്ത മാസം ആറിന് വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

